2013 മേയ് 22, ബുധനാഴ്‌ച

ശിലാ ദുഃഖം

ശിലാ ദുഃഖം
**************
ശിലായുഗത്തിലെ
നിമിഷാര്‍ധങ്ങളിലെങ്ങോ
തുടങ്ങിയതാണ്‌
ഈ തപസ് .........

മൌനമുറങ്ങുന്ന
താഴ്വാരങ്ങളിലെ
ദേവദാരു പ്പൂക്കളോട്
പരിഭവം പറഞ്ഞെത്തിയ
വായാടിക്കാറ്റ്
ഒരു നുള്ള് പൂമണം തരാതെ പോയത്
അറിഞ്ഞിട്ടും അറിയാതെ ..
ഋതു കന്യകമാര്‍
നേദിച്ച് പോയ
പൂക്കള്‍ കാല്‍ച്ചുവട്ടില്‍
വീണുകിടക്കുന്നത് കണ്ടിട്ടും കാണാതെ .......

കാവല്‍ക്കാരില്ലാത്ത
ദേശത്തുനിന്നും
കണ്ണില്‍ കൌശലവും
കരളില്‍ കവിതയും നിറച്ച്
ദേവസാന്നിധ്യമുള്ളകരങ്ങളു മായെത്തുന്ന
ശില്‍പ്പിയുടെ സ്പര്‍ശപുളകത്തില്‍
ലയിക്കാന്‍ ..............

ധ്യാനിക്കുന്ന ചിരിക്കുന്ന കരയുന്ന
എണ്ണമറ്റ ബുദ്ധന്മാരും
സാലഭന്ജികകളും
മൌനം കുടിച്ച് വറ്റിച്ച്
ഞങ്ങളിലുറങ്ങുന്നു ...

ശില്പജന്മം കൊതിച്ച
എത്രയെത്ര ശിലകള്‍
ചവിട്ടിക്കുതിച്ചു
കടന്നു പോയ കാലപുരുഷന്‍റെ
പാദങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന്
പൊടിഞ്ഞു പൊടിഞ്ഞ്
കല്ലായ്‌ മണ്ണായ്
തരിയായ് പിന്നെ ധൂളികളായ്
കാറ്റിന്‍റെ പടവുകള്‍ കയറി
ശൂന്യതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു .....

വലംവച്ച് പോകുന്ന
കാറ്റിലെങ്ങാനുമൊരു
ഉളിയുടെ പൊട്ടിച്ചിരി
ഒളിച്ചിരിക്കുന്നുണ്ടോ ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments