2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ബോധി


__________
പ്രിയ സിദ്ധാര്‍ത്ഥാ,
നീ മറന്നുവോ
നിന്‍ കരസ്പര്‍ശത്താല്‍
ധന്യമായ് ത്തീര്‍ന്നോരീ -
ക്കൊച്ചു ബോധിയെ ....

നിന്നിലെ നിന്നെയറിയാ-
നായെത്ര രാപ്പകലുകള്‍ പിന്നിട്ടു
നീയിത്തണലിലേകാകിയായ് ...
ഉരുകിത്തപിച്ച നിന്നുള്‍പ്പൂവിന്‍
നോവുകള്‍ തഴുകിത്തണുപ്പിച്ച തീ -
ച്ചെറുകുളിരല്ലേ...........

പ്രപഞ്ച ചൈതന്യമാകെത്തുടിച്ചു നിന്‍
പ്രകാശ നക്ഷത്രനയനങ്ങളില്‍ .....
നിന്‍ മഹാമൗനത്തിന്നാഴ -
മളക്കാതെ നിന്നു പോയന്നുമീ -
ത്താരകളൊക്കെയും .........

അഴലിന്റെയാഴക്കടലിന്നു -
മപ്പുറമതിരറ്റ ശാന്തിതന്‍
മധുരംനുകര്‍ന്നു നീ ...
ഒടുവിലറിവിന്‍റെയാകാശം നേടി നീ
ചിറകുനീര്‍ത്തിപ്പറന്നകന്നു പോയ്‌ ...

ഇവിടെപ്പടരുന്ന കാറ്റിന്‍റെ
ചുണ്ടില്‍ നീ
കനിവെഴും മന്ദസ്മിതം
കടമായ് കൊടുത്തുവോ ...
ഇവിടെയുതിരുന്ന നിലാവിന്‍
മിഴികള്‍ നിന്‍
കരുണാര്‍ദ്ര നോട്ടത്തിന്‍
കിരണങ്ങള്‍ പേറുന്നു ...
നിന്‍ പദചുംബനങ്ങളേറ്റ മണ്‍തരികള്‍
തങ്ങളില്‍ച്ചൊല്ലുന്നു
നിന്‍ കഥയിപ്പോഴും .....
വ്രണിതമെന്‍ ലോകത്തി -
ന്നമൃതായ് ത്തീര്‍ന്നു നിന്‍
മധുരദീപ്തമാം ചിന്തകളൊക്കെയും ...

എങ്കിലുമിന്നുമെന്‍ മിത്രമേ ചുറ്റിലും
കരിവേഷമാടുന്ന മാനവരും,
വ്യമോഹക്കറ പുരളുന്നസ്വപ്നങ്ങളും,
നുരയുന്ന ദുഃഖക്കടലിനു മീതെ
കരകാണാതലയുന്ന മനുഷ്യകങ്ങളും ...

അലയും മനസുകള്‍ക്കഭയമായ്
നീയെന്നു തിരികെയെത്തുമെന്‍
ധന്യതേ, ചൊല്ലുക........

ഋതുകന്യകമാര്‍നൃത്തംവച്ചിതു -
വഴി പലകുറി വന്നുപോയെങ്കിലും
നിഴല്‍ നീണ്ടു പോകുമീ വഴികളി -
ലെങ്ങും നിന്‍ മൃദുലമാം കാലൊച്ച
കേള്‍പ്പതില്ലെങ്കിലും
ഒടുവിലൊരന്തിക്കു നീ വന്നു ചേക്കേറു -
മെന്നൊരുള്‍വിളിയുമായ് ഞാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments