2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഓർമ്മകളിൽ ..



"ഉപ്പിട്ടിത്തിരി കഞ്ഞോളം "... ഉറക്കച്ചടവും കൊണ്ട് കണ്ണും തിരുമ്മി എഴുന്നേറ്റു വന്നപ്പോൾ കേട്ടതാണ് .. 
അടുക്കള മുറ്റത്തു നിന്നാണ് ചോദ്യം ..ചോദിക്കുന്നത് എൻറെ അമ്മയോടും .. എന്താണ് ഈ കഞ്ഞോളം ?
കൌതുകത്തോടെ ഞാൻ നോക്കി .. സ്പ്രിംഗ് പോലെ ചുരുണ്ട് ചെമ്പിച്ച തലമുടിയും കുറുകിയ കണ്ണുകളുമുള്ള 
ഒരു കുട്ടി .. അമ്മ ഒരു പാത്രത്തിൽ കഞ്ഞിവെള്ളം കൊണ്ട് കൊടുത്തപ്പോഴാണ്‌ കഞ്ഞോളം  എന്താണെന്നു 
മനസിലായത്   സ്വാദോടെ  അവനതു കുടിക്കുന്നു..  കഞ്ഞിവെള്ളത്തിനു ഇത്രയും സ്വാദോ ?
തെല്ലൊരു സംശയത്തോടെ ഞാൻ നിന്നു. പിന്നീടുള്ള ദിവസങ്ങളിലും കഞ്ഞോളം കുടിക്കാൻ അവൻ വന്നു. പറമ്പിൽ  പുല്ലരിയാൻ വരുന്നവരുടെ മോനാണ് .. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായത് 
ഓലപ്പംബരവും ഓലപ്പന്തും പച്ചയും മഷിത്തണ്ടുമൊക്കെ അവൻ എനിക്കായി കൊണ്ടുവരും ..ഒരു ഏഴുവയസു കാരിക്ക് അതൊക്കെ വളരെ വിലപ്പെട്ടതാണെന്ന് അവനറിയാമായിരുന്നിരിക്കണം .. 
നീയെന്താ സ്കൂളിൽ വരാത്തത് എന്ന  എന്റെ ചോദ്യത്തിന് അവൻ മറുപടിയൊന്നും തന്നില്ല .. ചിലപ്പോൾ 
സ്കൂളിൽ പോകാനിഷ്ടമില്ലായിരിക്കും എന്ന് ഞാൻ കരുതി . എന്നാൽ കാര്യം അതല്ല ,അവനു ഇടയ്ക്കിടെ അപസ്മാരം വരാറുണ്ടെന്നും അതാണ് സ്കൂളിൽ വിടാത്തതെന്നും അവന്റെ അമ്മ എന്റെ അമ്മയോട് ഒരിക്കൽ പറയുന്നത് കേട്ടു..  പഠിക്കുന്നില്ലെങ്കിലും അവനൊരു നല്ല കൂട്ടുകാരനാണെന്നെനിക്കു തോന്നി . കാരണം അവൻ ചക്കര മാവിലെ മാമ്പഴങ്ങൾ എറിഞ്ഞിടുമ്പോൾ കൂടുതലും എനിക്കാണ് തരാറുള്ളത് . പിന്നെ തുമ്പിയെക്കൊണ്ട് 
കല്ലെടുപ്പിക്കുക ,അണ്ണാൻ കുഞ്ഞിന്റെ വാലിൽ പിടിച്ചുവലിക്കുക ,കാക്കക്കൂട്ടിൽ കല്ലെറിയുക തുടങ്ങിയ എൻറെ കുറുമ്പുകൾക്കും കുസൃതികൾക്കും കൂട്ട് നില്ക്കുകയും ചെയ്യും. എന്നോട് വഴക്കിടാറുമില്ല . അങ്ങനെയിരിക്കെ അവൻ വരാതായി ... അവൻറെ അമ്മയും വന്നില്ല ..എന്തായിരിക്കും കാരണം ... എൻറെ കൊച്ചു തല പുകഞ്ഞു .കുറെ നാൾ ആ കുഞ്ഞു നൊമ്പരം മനസ്സിൽ തറഞ്ഞു കിടന്നു. . പിന്നൊരിക്കൽ  അമ്മ പറഞ്ഞു .. അമ്പലക്കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ അപസ്മാരം വന്ന് അവൻ ................ 
വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും അത് വഴി കടന്നുപോവുമ്പോഴൊക്കെ ഓർമ്മകളുടെ അങ്ങേഅറ്റത്തുനിന്നും 
കണ്‍ കോണുകളെ നനയിച്ചുകൊണ്ട്‌ അവൻ കടന്നു വരാറുണ്ട് ... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments