2013 ജൂൺ 20, വ്യാഴാഴ്‌ച

അകലുവാൻ മാത്രമായ്

അകലുവാൻ മാത്രമായ്
അരികിലെന്തിനു വന്നു നീ
കതിരിടും വസന്തമായ്‌
പ്രണയ സുരഭില സന്ധ്യയിൽ

ശിശിര സുന്ദര വേളയിൽ
അലസ മൃദുമയഗീതികൾ
മധുരമായ് പൊഴിഞ്ഞു നീ
മധു പകർന്ന സന്ധ്യകൾ .....

പുലരി മഞ്ഞിൻ ചുംബനം
തനു തലോടിയുണർത്തവേ
ഉയിരിലാകെ നിറയുന്നൂ
പ്രിയതരം നിന്നോർമ്മകൾ ....

2013 ജൂൺ 18, ചൊവ്വാഴ്ച

മഴ എന്നും വേനലിനോട്

മഴ എന്നും വേനലിനോട്
കടപ്പെട്ടിരിക്കുന്നു ......

കാലം വിശ്വസ്തനായ

കാലം വിശ്വസ്തനായ

വഴികാട്ടിയെപ്പോലെ
മുന്നില്‍ നടന്നിട്ടും
അവധൂതന്മാര്‍ ആവര്‍ത്തിച്ചിട്ടും
എന്തിനാണ് നീ നിന്‍റെ

കാഴ്ച്ചയുടെ ജാലകങ്ങള്‍
പിറകോട്ടു തുറക്കുന്നത് .....

നീ ആത്മാവിനാല്‍

നേടിയതൊക്കെയും
മരണത്തിനുപോലും

കീഴ്പ്പെടുത്താനാവാത്തത് .....

തിരമാലകളെ കേട്ടിരുന്ന
ഒരു തണുത്ത സായന്തനത്തിന്
ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു .....

പകലിനെ കൊണ്ടുപോകാന്‍ വന്ന കാറ്റ്
ചിതറിപ്പിച്ച മേഘപ്പൂക്കള്‍
ആകാശ മുറ്റത്ത് പൂക്കളമൊരുക്കുന്നു ...

വാഴ്വിന്റെ ദിനങ്ങള്‍ക്ക്‌ സ്തുതി ചൊല്ലി
വിശ്രാന്തിയിലേക്ക് നടന്നു പോയ
വിലപ്പെട്ടവരെത്തെടി
യാത്രയാവാന്‍
ഞാനുമെന്‍ നൊമ്പരങ്ങളില്‍
മുഖം ചേര്‍ത്തു വയ്ക്കട്ടെ .....

2013 ജൂൺ 16, ഞായറാഴ്‌ച

നക്ഷത്രങ്ങളെ സ്നേഹിച്ച

നക്ഷത്രങ്ങളെ സ്നേഹിച്ച
പെണ്‍കിടാവേ ....
ആരാണ് നിന്നിൽ നിന്നും
ആകാശങ്ങളെ അടർത്തി മാറ്റിയത് ...

ശിലാകാവ്യം

ശിലാകാവ്യം

പ്രിയനേ,
നീ കാണുന്നില്ലേ ...
ഹൃദയം കൊണ്ട് വെണ്ണക്കല്ലില്‍
നീ ഒരുക്കിയസ്വപ്നകാവ്യം
ശരത് കാല ചന്ദ്രികയിലലിഞ്ഞു നില്‍ക്കുന്നത് ...

ഇവിടെഅറ്റമെഴാത്ത കാതങ്ങള്‍ക്കു മേലെ
നക്ഷത്രങ്ങളുടെ ആത്മാവുകളായി നില്‍ക്കുമ്പോള്‍
നിലാവിന്റെമിഴികളില്‍ നിന്നൂര്‍ന്നു വീണ
ഒരു വലിയകണ്ണുനീര്‍ത്തുള്ളി പോലെ.

തണുത്ത കാറ്റിന്റെതലോടലേറ്റടരുന്ന
മഞ്ഞയിലകളുള്ള മരങ്ങളുടെമടിയിലിരുന്ന്
കൈമാറിയസ്വപ്‌നങ്ങള്‍
പ്രണയമന്ത്രങ്ങള്‍ ..
മൌനമടക്കിയ നിമിഷങ്ങള്‍ ..

യമുനയെ ചുറ്റിപ്പറക്കുന്നകോടക്കാറ്റിന്റെ
ചുണ്ടുകളിലിപ്പോഴും
ഒളിച്ചിരിക്കുന്നത് നിന്റെ മന്ദഹാസമല്ലേ ....

2013 ജൂൺ 12, ബുധനാഴ്‌ച

ഗുരുദക്ഷിണ

ഗുരുദക്ഷിണ

കാടിറങ്ങി വന്നൊരിക്കലൊരു
കോമളനാം കാട്ടാളചെക്കൻ
വിദ്യാമോഹമേറിയവനെത്തി -
യാചാര്യ സന്നിധിയിൽ ...
ക്രുദ്ധനായാചാര്യനോതി
നീചജാതിയിൽപ്പിറന്നവൻ നീ
വിദ്യ വേണ്ട നിനക്കെന്നു നിർദ്ദയം ..

നാട്ടു നടപ്പ് നീതിയിതെന്നോ
കാട്ടുനീതി ഇതിലെത്രയോ ഭേദം..
പിന്തിരിഞ്ഞു നടന്നവൻ പക്ഷെ
പിന്തിരിഞ്ഞില്ലവൻ തൻ മനം ..

കാടിനുള്ളിൽ കളിമണ്ണിൻ രൂപത്തിൽ
കണ്ടുപിന്നെയവൻതൻഗുരുവിനെ...
അസ്ത്രവിദ്യകൾ നേടിയെടുത്തവൻ
മറ്റൊരാളിലസൂയയേറ്റും വിധം .

കാലമേറെക്കഴിഞ്ഞൊരുവേളയിൽ
കണ്ടു മുട്ടി ഗുരുവും ശിഷ്യനും
അസ്ത്രവിദ്യയിലഗ്രഗണ്യനിവനെന്നോരറിവിൽ
തന്ത്രമൊന്നുമെനഞ്ഞാചാര്യരൂപൻ
ആരും വേണ്ടീ ഭൂമിയിൽ കേമനായ്
ആരും വേണ്ടെൻ അർജുനനെ വെല്ലാൻ ...

അന്നുമുണ്ടായിരുന്നെന്നോ ഗുരുക്കളിൽ
വന്യമാകും കുടിലതന്ത്രക്കാർ

ഞാൻ നിനക്കു ഗുരുവെങ്കിലേകുക
അമൂല്യമാകുംഗുരുദക്ഷിണനീയെനിക്കായ് .
എന്തുവേണം കൽപ്പിക്കണം ഗുരോ
കൊണ്ടു വന്നീടുമെന്തുമീകാൽക്കൽ ഞാൻ
വിദ്യ ചൊല്ലി തഴമ്പിച്ച നാവാൽ
കല്പ്പിച്ചാചാര്യൻ ലജ്ജാവിഹീനനായ്
വേണ്ട മറ്റൊന്നു മെനിക്കു നിൻ-
വലം കൈയ്യിലെ പെരുവിരലല്ലാതെ .
ലോകമൊന്നുനടുങ്ങീ പൊടുന്നനെ
പക്ഷേപേടി തീണ്ടിയില്ലവനെ തെല്ലും .
കരളറുത്തുനൽകും പോലെയാ
വിരലറുത്തവൻ നല്കി ഗുരുദക്ഷിണ
ഇന്നുമുണ്ടവൻ ലോകർക്ക് മുന്നിൽ
അചഞ്ചലമാം ഗുരുഭക്തിക്ക് സാക്ഷ്യമായ്‌
പോയി പിന്നെ തിരിഞ്ഞു നോക്കാതവൻ
പോയി കാടിൻ മടിയിലേയ്ക്കായ്.
പിന്നെയാരുമറിഞ്ഞില്ലാ വീരൻറെ
ശിഷ്ടജീവിതസഞ്ചാരഗാഥകൾ ...

2013 ജൂൺ 10, തിങ്കളാഴ്‌ച

ഇനിയെൻറെ ജാലകച്ചില്ലയിൽ

ഇനിയെൻറെ ജാലകച്ചില്ലയിൽ
വന്നിരുന്നൊരുമാത്രകൂടി നീ പാടിയെങ്കിൽ...
ഇനിയും മരിക്കാത്ത മനസിൻറെ ചില്ലയിൽ
ഒരു വർണ പുഷ്പമായ് വിടർന്നുവെങ്കിൽ ....

തടവുകാരൻ

തടവുകാരൻ

വേലിയേറ്റ സമയത്ത്
പറവയായ്‌ മാറുന്ന
ഒരു മത്സ്യമുണ്ടത്രേ
ആഴക്കടലിൽ !!!
അതായിരുന്നെങ്കിൽ ....

പിടയ്ക്കുന്ന ഉൾ‍ത്തുടിപ്പുകളോടെ,
പരിഹസിക്കുന്ന
വലക്കണ്ണികളെ നോക്കി
നെടുവീർ‍പ്പുകൾ ‍ അഴിച്ചു വയ്ക്കുമ്പോൾ
സാക്ഷിയാവുന്നത്
നക്ഷത്രങ്ങൾ മാത്രം ...

അലിഞ്ഞു തീരുന്ന നിമിഷങ്ങളൊന്നിൽ
ഞാനും ഇല്ലാതാവും....
പിന്നെ ആത്മാവില്ലാത്ത ദേഹം
ഏതെങ്കിലുമൊരു പ്രാണൻറെ
വിശപ്പാറ്റും ..
കടലിൻറെ മടിയിൽ
സ്വയംമറന്നൊഴുകാൻ
ഇനിയില്ല രാപ്പകലുകൾ ..

രക്ഷപ്പെടാനുള്ള
ഈ പിടച്ചിൽകണ്ട്
വലക്കണ്ണികളുടെ നിത്യത്തടവുകാരനായ
അയാൾ‍ക്ക് ചിരിയടക്കാൻ
കഴിഞ്ഞില്ല ....

2013 ജൂൺ 8, ശനിയാഴ്‌ച

നിഴല്‍പ്പക്ഷി

നിഴല്‍പ്പക്ഷി

ഇരുളിന്‍റെ നീലക്കയത്തിലേയ്ക്കെന്തിനായ്
ഒരു നിഴല്‍പ്പക്ഷിയായ് മാഞ്ഞു പോയ്‌ നീ ...
ചിറകാര്‍ന്ന ചിന്തകളൊക്കെപ്പകുത്ത നീ
സ്വപ്നച്ചിറകേറിയെന്തിനു യാത്രയായി ....

വിടരാത്ത മൊട്ടിൻറെയോര്‍മ്മകളെന്തിനു
വിറകൊള്ളും താരക നോക്കി നില്‍പ്പൂ
പിടയുന്നുണ്ടാര്‍ദ്ര നിലാവിന്റെ കൈകളില്‍
ഒരു മൗനഗീതത്തിന്‍ സ്വപ്നജ്വാല
അടരുന്ന നിമിഷങ്ങളൊക്കെപ്പറയും
നീ പറയാതെപോയൊരാ ജീവഗാഥ ...

കാലമിന്നെന്നെയും കൊണ്ടു പോവുന്നു
കാര്‍മേഘമൗനത്തിന്‍ തീരങ്ങളില്‍

കനവുകള്‍ കാണാന്‍ മറന്നൊരെന്‍ ഹൃദയത്തില്‍
കനല്‍ സൂചി വരയുന്ന നേരങ്ങളില്‍
പടരുന്നു നീയെന്നൊരേകനക്ഷത്രം
തുടികൊള്ളുമാത്മാവിന്നാകാശത്തിൽ .....

2013 ജൂൺ 7, വെള്ളിയാഴ്‌ച

നിലാവ് പൂക്കുന്ന ജമന്തിപ്പാടങ്ങളില്‍

നിലാവ് പൂക്കുന്ന ജമന്തിപ്പാടങ്ങളില്‍
അലസമായിപ്പടര്‍ന്നു താളം പഠിക്കുന്ന
കാറ്റോടു ചേര്‍ന്ന്
പൂക്കളുടെ ഗന്ധം മുത്തിയെടുത്ത് ,
ആകാശത്ത്‌ അദൃശ്യ ചിത്രങ്ങ-
ളെഴുതിമായ്ക്കുന്ന പൂമരച്ചുണ്ടുകളില്‍
സ്വപ്നങ്ങളുടെ പളുങ്കുമണികള്‍
കോര്‍ത്തുവയ്ക്കണം ........

2013 ജൂൺ 5, ബുധനാഴ്‌ച

കഥയില്ലാത്തവള്‍

കഥയില്ലാത്തവള്‍

കാലത്തിൻറെ നൂലെത്താത്ത
ആഴങ്ങളിലേയ്ക്ക്
ഓര്‍മ്മകളുടെ പടവിറക്കം

പുതുമയുടെ പൊളിച്ചെഴുത്തില്‍
പഴമയുടെ കുന്നിമണികള്‍
മറവിയുടെ പേടകത്തിലിട്ടു
ഓര്‍മ്മത്താഴിട്ടു പൂട്ടണം ...

തലമുറകളുടെ ഗന്ധം ആവാഹിച്ച്‌
കാലത്തിൻറെ വിരല്‍പ്പാടുകള്‍ഒപ്പിയെടുത്ത്‌
ഉള്ളിലൊളിപ്പിച്ച പൊട്ടിച്ചിരിയുമായ് നില്‍ക്കുന്ന
ഈ കല്‍പ്പടവുകളില്‍ വച്ചാണ്
സ്നേഹം കൂട്ടിക്കുഴച്ച്‌
അമ്മ ചോറുരുളകള്‍തന്നതും
കഥയുടെ നിധിപേടകങ്ങള്‍
എനിക്ക് മുന്നില്‍ തുറന്നു വച്ചതും
ഞാനതിൻറെ അനന്തമായ
ലോകങ്ങളിലേക്ക്
ചിറകു വിരിച്ചു പറന്നതും....

പുനര്‍ജ്ജന്മം തേടുന്ന
പറവകളുടെ ആത്മാക്കള്‍
അലഞ്ഞു തിരിയുന്ന താഴ്വാരങ്ങളിലെ
ഞാവല്‍മരക്കാടുകളില്‍
ചുവന്ന റോസാപ്പൂവിനെ പ്രണയിച്ച്‌
ഒടുക്കം സ്വയമൃത്യു വരിച്ച
ഒരു കൃഷ്ണപക്ഷക്കിളിയുടെ
ആത്മാവിൻറെ തേങ്ങലുകള്‍
ഇപ്പോഴും കേള്‍ക്കാമെന്ന
കഥ മാത്രം ഓര്‍മ്മയില്‍
പച്ചച്ച് നില്‍ക്കുന്നുണ്ട് ...

ജീവിതത്തിലെ കടംകഥകള്‍ക്ക്
ഉത്തരം തേടുമ്പോള്‍
കഥയുടെ വര്‍ണ്ണങ്ങളില്‍
ശേഷിക്കുന്നത് കറുപ്പ് .

ഓര്‍മ്മകളെ ,
എന്തിനാണ് നിങ്ങളെൻറെ
കഥയുടെ ആകാശങ്ങള്‍
കവര്‍ന്നെടുത്ത്‌
നക്ഷത്രകന്യകള്‍ക്ക്
ഉറങ്ങാന്‍ കൊടുത്തത് .

2013 ജൂൺ 4, ചൊവ്വാഴ്ച

നക്ഷത്ര മൌനം

നക്ഷത്ര മൌനം

ഭൂമിയില്‍ പ്രണയ താളം
തുടിക്കുന്ന രാവുകളില്‍
നിലാവിൻറെ
കൈവഴികളിലൂടെ
ആകാശം ഒഴുകി വന്ന്‌
ഭൂമിയെ ചുംബിക്കാറുണ്ടത്രെ ..

പുതു മഴയുടെ ആലസ്യത്തില്‍
പച്ചപ്പിൻറെ പൊടിപ്പുകള്‍ വിടര്‍ത്തി
രോമാഞ്ചം കൊള്ളുന്നഭൂമിയെ
മഞ്ഞത്തൂവലുകള്‍
പൊതിയുന്ന സന്ധ്യയില്‍
മഴവില്‍ത്തുണ്ടിൻറെ ചുംബനമേറ്റ് ചുവന്ന
ചക്രവാളത്തിലേക്ക് അലസമായി പറക്കുന്ന
പറവകളെ നോക്കി
പ്രണയ മന്ത്രം ചൊല്ലുമ്പോള്‍
നിൻറെ മിഴിക്കോണിലെ
നക്ഷത്ര മൌനം പറയാതെ പറഞ്ഞത് ....

കരിന്തിരി കാഴ്ചകള്‍
കണ്ടു പൊള്ളിയ
കൃഷ്ണമണിയുടെ കറുപ്പില്‍
നക്ഷത്രങ്ങളുടെ വെള്ളി വെളിച്ചം
പകര്‍ത്തിയെടുത്ത്
നമുക്ക് കാഴ്ചകള്‍ കാണാം ..

2013 ജൂൺ 2, ഞായറാഴ്‌ച

ഒരു ദിനം

ഒരു ദിനം

ഇനി വരും കാലത്തിലെങ്ങാനുമൊരുദിനം
ഇതിലെ വന്നീടുമോ പ്രണയമേ നീ ..........
ഇവിടെ നിൻ‍ സ്നേഹക്കടംബിൻറെപൂവുണ്ട്
ഇരുളുന്ന രാവിനെ പ്രണയിച്ച പകലുണ്ട്
രാവ്പാടുന്ന രാപ്പാടി ചിന്തുണ്ട്
കരളിൻറെ കാമ്പ് കടഞ്ഞിട്ട വാക്കുണ്ട്
കിളിയുറങ്ങാ മഴക്കാടുമുണ്ട് .

സ്വപ്‌നങ്ങൾ മേഘ ചിറകുകളിലേറി
ചക്രവാളങ്ങൾ ‍ തേടും കാലം...
കാലം ചുരുങ്ങിപ്പോയ്നമ്മളിലേയ്ക്കന്നു
വാനമുഡുക്കളുംസാക്ഷിയായി

കത്തുന്ന സൂര്യനായ്തെളിയും നിലാവായ്
നുരയുന്ന വീഞ്ഞുമായ്നിൻ‍ പ്രണയം ...

കളം മാറിക്കളിക്കുന്ന കാലമാം മാന്ത്രികൻ
ഇരുളുന്ന ജീവിതനേർ‍ക്കാഴ്ചകളോരോന്നായ്
നിരനിരയായി നിരത്തിവയ്ക്കേ,
കൂട്ടിക്കിഴിക്കലിനൊടുവിലായന്നു നാം
വേറിട്ട യാത്രതുടങ്ങിയ വേളയി-
ലൊരു നാളൊരു സൗവർണസന്ധ്യയിൽ
നീയെന്ന പ്രണയസുധാരസമൊഴുകിപ്പോയി...
ഇനിയും പിറക്കാത്ത സ്വപ്‌നങ്ങൾ കൂട്ടി നീ
മഴവില്ലിനൊപ്പം നടന്നു പോയി .........

ബധിരകർ‍ണ്ണങ്ങളിൽസംഗീതമെന്ന പോൽ ,
വിരലില്ലാ കൈകളിൽ വീണകളെന്നപോൽ ‍ ,
തിരിയുമീ ജീവിത ചക്രംതിരിച്ചു ഞാനിവിടെയീ -
ക്കോണിലന്തിച്ചിരിക്കുന്നു....

ഇനി വരും കാലത്തിലെങ്ങാനുമൊരുദിനം
ഇതിലെ വന്നീടുമോ പ്രണയമേ നീ ....

2013 ജൂൺ 1, ശനിയാഴ്‌ച

എവിടേയ്ക്ക് പോകുവാനിത്ര തിടുക്കത്തിൽ...........

എവിടേയ്ക്ക് പോകുവാനിത്ര തിടുക്കത്തിൽ
മറയുന്നു കരിമേഘജാലങ്ങളെ നിങ്ങൾ
ഒരു മാത്ര ഇവിടെ വന്നൊന്നു നിൽക്കൂ
ഒരു കുമ്പിൾ മഴപ്പൂക്കൾ തന്നുപോകൂ ...

ഇലകൾ

ഇലകൾ

സർ‍വം സാക്ഷിയായ സൂര്യനടക്കം
പ്രപഞ്ചത്തിലെ
ചരങ്ങളും അചരങ്ങളു മായതെല്ലാം
കാലത്തിൻറെ കണക്കൊപ്പിച്ച്‌
കൊഴിയാൻ വിധിക്കപ്പെട്ടിരിക്കുന്ന
ഇലകൾ ‍ മാത്രം ........

വരാനിരിക്കുന്ന വസന്തത്തിനു വേണ്ടി
പൂക്കൂടകൾ ‍ നെയ്തൊരുക്കുമ്പോഴും
ചില്ലകളെ നൃത്തം പഠിപ്പിക്കുന്ന
കാറ്റിനോട് സല്ലപിക്കുമ്പോഴും
അറിയുന്നില്ല
ഇലച്ചാർത്തിൻറെ വിടവിൽക്കൂടി
ഒഴുകിവരുന്നത്‌
ഇരുളിൻറെ നേർ‍ത്ത തുള്ളികളാണെന്ന് ....

ചില്ലകളിൽ‍ വെയിൽ‍ പൂക്കുന്നതിൻറെ
ആഹ്ളാദത്തിമിർ‍പ്പിൽ ‍ ,
മരത്തെ അതിജീവിപ്പിക്കുന്നത്
താനാണെന്ന അഹംബോധത്തോടെ
നിൽ‍ക്കുമ്പോഴായിരിക്കും
കൊഴിയാനുള്ള സമയമെത്തുന്നത് ......

പിന്നെ
ഋതുഭേദങ്ങളുടെ നിശ്വാസങ്ങളറിയാതെ
മണ്ണിൻറെ മടിയിലേയ്ക്ക് ....

ചില്ല വിട്ട്‌ കൊഴിഞ്ഞു പോരുമ്പോൾ
ഇല എന്തായിരിക്കും
വൃക്ഷത്തോട് പറയുന്നത് ....

ചെമ്മരത്തി (2)

ചെമ്മരത്തി

വാന്താർമുടിപ്പുഴയുടെ
ഓളങ്ങൾ ക്കെന്നും
ചോരയുടെ മണമാണ് ...
മണ്ണിൻറെ ചോര വാർന്ന്
കലങ്ങാറുള്ള
വാന്താർ മുടിപ്പുഴ ..
കതിവന്നൂർ ദേശത്തിൻറെ
വികാരമായ വാന്താർമുടിപ്പുഴ ...

ഈ തീരങ്ങളിലാണ്
കതിവന്നൂർ ദേശത്തെ
രക്ഷിക്കാൻ പടയ്ക്കു പോയ
മന്ദപ്പനെയും തേടി
ചെമ്മരത്തി അലഞ്ഞത് ..
വാക്കുകളിൽ ആര്യവാളിൻറെ മൂർച്ചയും
അരക്കൻ വില്ലിൻറെ ഞാണ്‍മുഴക്കവുമുള്ള,
ആത്മവിശുദ്ധിയുടെയും
തിളങ്ങുന്ന നേർമ്മയുടെയും
പവിത്രതയുള്ള ചെമ്മരത്തി ...

ഇതിൻറെ തീരങ്ങളിലിരുന്നാണ്
മന്ദപ്പനും ചെമ്മരത്തിയും
അവരുടെ അവസാനിക്കാത്ത
സ്വപ്‌നങ്ങൾ ഉരുക്കഴിച്ചത് ..
വാന്താർമുടിപ്പുഴയിലെ
ഓളങ്ങൾ പോലെ
വീണ്ടുംവീണ്ടുംചെമ്മരത്തിയിലേയ്ക്കു
മടങ്ങിയെത്തുന്ന മന്ദപ്പൻ ..

മന്ദപ്പനെ കാണാതെയുഴറുന്ന
ചെമ്മരത്തിയോടൊപ്പം
വാന്താർമുടിപ്പുഴയുടെയും ഉള്ളുരുകി
പടക്കളത്തിൽ
മന്ദപ്പൻ വധിക്കപ്പെട്ടു
എന്നറിയുന്നത് വരെ ....

ഒടുവിൽ മന്ദപ്പൻറെ
ചിതയിലമർന്ന്‌
നിശബ്ദതയുടെ
താഴ്വാരങ്ങളിലേയ്ക്കൊഴുകി
ചെമ്മരത്തിയും ...

ചിതയോടുങ്ങി
ബലിതർപ്പണത്തിനെത്തിയവർ കണ്ടത്
വാന്താർ മുടിപ്പുഴയിൽ
മുങ്ങി നിവർന്ന്
ചിറകു വിരിച്ച് പറന്നകലുന്ന
രണ്ടു തെയ്യക്കോലങ്ങളെയായിരുന്നുവത്രേ ..

കതിവന്നൂർ വീരൻറെയും
ചെമ്മരത്തിയുടെയും
ആത്മദുഖങ്ങളും പേറി
ഒഴുകിക്കൊണ്ടേയിരിക്കുന്നു
വാന്താർ മുടിപ്പുഴ ...
മണ്ണിൻറെ ചോര വാർന്ന്
കലങ്ങാറുള്ള വാന്താർമുടിപ്പുഴ.....

നിഴൽനാടകം

നിഴൽനാടകം

ഉയർന്നു പറക്കാൻ
ആകാശം തേടിയ കിളി
വെയിൽത്തുള്ളികളേറ്റ്
കുഴയുന്നത് പോലെ
കാലം വിതുമ്പിക്കൊണ്ട്
കടന്നു പോവുന്നു ...

മരണപ്പെട്ടവളുടെ
പതിഞ്ഞകാൽവെയ്പ്പുമായി
ഇരുളിലൂടെ ആരോ
പിന്തുടരുന്നുണ്ട് ...

ഇനിയൊരു നാടകമാടാൻ
ചമയങ്ങളില്ലാതെ
ജീവിതമെന്നമഹാസ്വപ്നത്തിന്
തിരശീല വീഴുകയായ് ........

ഉണ്ണിക്കുട്ടൻറെ കാഴ്ചകൾ

_ഉണ്ണിക്കുട്ടൻറെ കാഴ്ചകൾ

മുറ്റത്തെ പേര മരത്തിൻറെ -
ചില്ലയിൽ ചുറ്റിപ്പിണഞ്ഞു
പുണർന്നു കിടക്കുന്ന
നക്ഷത്ര മുല്ലയ്ക്ക് ശിങ്കാരം ..

വെള്ളക്കിളിച്ചുണ്ടൻ മാവിൻറെ
തുഞ്ചത്ത് തഞ്ചത്തിലാടുന്ന -
തേനൂറും മാമ്പഴം തിന്നു മദിക്കുന്ന
പൂവാലനണ്ണാന് കളിയാട്ടം .....

പൊൻകുഞ്ഞിന്നിളം മേനി
നക്കിത്തുടചൊളി കണ്ണാലുണ്ണി -
ക്കുട്ടനെ നോക്കും പൂവാലിപ്പയ്യിന് പായാരം

പാതി ചരിഞ്ഞെല്ലാം കണ്ടു രസിക്കുന്ന
കാക്ക ചെറുക്കന് വിളയാട്ടം .........

കണ്ടിട്ടും കണ്ടിട്ടും പോരാത്ത
കാഴ്ചകൾ
കണ്ടു നടക്കുന്ന
എന്നുണ്ണിക്കുട്ടന് സന്തോഷം ......

നിശബ്ദത

നിശബ്ദത

മറക്കാൻ‍ പഠിക്കുകയാണ് ഞാൻ
നോവിൻറെ ചോരചിന്തുന്ന ഓർ‍മ്മകളെ ,
പാടിയകന്ന പകൽ‍ക്കിളികളെ,
കനൽ ചീളുകൾ കൊരുത്തു വച്ച്
കരളടർ‍ത്തിക്കൊണ്ടുപോയ കാലത്തെ ........

വിശ്വാസത്തിൻറെ
നേരിയ നൂലിഴകൾ‍ ചേർ‍ത്തുവച്ച്
വിഗ്രഹങ്ങൾ നെയ്തെടുക്കുമ്പോഴേക്കും
അതിനെ തച്ചു തകർ‍ക്കാനായി
കൊടുങ്കാറ്റുകൾ
ഉയിർത്തെഴുന്നേറ്റിരിക്കും ....

നിശബ്ദത ഉറവെടുക്കുന്നത്
കൊടുങ്കാറ്റുകൾ‍ക്ക്
മുൻ‍പായിരിക്കുമോ
അതോ ശേഷമോ .......