2013 ജൂൺ 1, ശനിയാഴ്‌ച

ചെമ്മരത്തി (2)

ചെമ്മരത്തി

വാന്താർമുടിപ്പുഴയുടെ
ഓളങ്ങൾ ക്കെന്നും
ചോരയുടെ മണമാണ് ...
മണ്ണിൻറെ ചോര വാർന്ന്
കലങ്ങാറുള്ള
വാന്താർ മുടിപ്പുഴ ..
കതിവന്നൂർ ദേശത്തിൻറെ
വികാരമായ വാന്താർമുടിപ്പുഴ ...

ഈ തീരങ്ങളിലാണ്
കതിവന്നൂർ ദേശത്തെ
രക്ഷിക്കാൻ പടയ്ക്കു പോയ
മന്ദപ്പനെയും തേടി
ചെമ്മരത്തി അലഞ്ഞത് ..
വാക്കുകളിൽ ആര്യവാളിൻറെ മൂർച്ചയും
അരക്കൻ വില്ലിൻറെ ഞാണ്‍മുഴക്കവുമുള്ള,
ആത്മവിശുദ്ധിയുടെയും
തിളങ്ങുന്ന നേർമ്മയുടെയും
പവിത്രതയുള്ള ചെമ്മരത്തി ...

ഇതിൻറെ തീരങ്ങളിലിരുന്നാണ്
മന്ദപ്പനും ചെമ്മരത്തിയും
അവരുടെ അവസാനിക്കാത്ത
സ്വപ്‌നങ്ങൾ ഉരുക്കഴിച്ചത് ..
വാന്താർമുടിപ്പുഴയിലെ
ഓളങ്ങൾ പോലെ
വീണ്ടുംവീണ്ടുംചെമ്മരത്തിയിലേയ്ക്കു
മടങ്ങിയെത്തുന്ന മന്ദപ്പൻ ..

മന്ദപ്പനെ കാണാതെയുഴറുന്ന
ചെമ്മരത്തിയോടൊപ്പം
വാന്താർമുടിപ്പുഴയുടെയും ഉള്ളുരുകി
പടക്കളത്തിൽ
മന്ദപ്പൻ വധിക്കപ്പെട്ടു
എന്നറിയുന്നത് വരെ ....

ഒടുവിൽ മന്ദപ്പൻറെ
ചിതയിലമർന്ന്‌
നിശബ്ദതയുടെ
താഴ്വാരങ്ങളിലേയ്ക്കൊഴുകി
ചെമ്മരത്തിയും ...

ചിതയോടുങ്ങി
ബലിതർപ്പണത്തിനെത്തിയവർ കണ്ടത്
വാന്താർ മുടിപ്പുഴയിൽ
മുങ്ങി നിവർന്ന്
ചിറകു വിരിച്ച് പറന്നകലുന്ന
രണ്ടു തെയ്യക്കോലങ്ങളെയായിരുന്നുവത്രേ ..

കതിവന്നൂർ വീരൻറെയും
ചെമ്മരത്തിയുടെയും
ആത്മദുഖങ്ങളും പേറി
ഒഴുകിക്കൊണ്ടേയിരിക്കുന്നു
വാന്താർ മുടിപ്പുഴ ...
മണ്ണിൻറെ ചോര വാർന്ന്
കലങ്ങാറുള്ള വാന്താർമുടിപ്പുഴ.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments