2013 ജൂലൈ 14, ഞായറാഴ്‌ച

ഉടഞ്ഞ ശംഖു് ചെവിയോടു ചേർത്താൽ

ഉടഞ്ഞ ശംഖു് ചെവിയോടു ചേർത്താൽ
കടലിരമ്പം കേൾക്കാൻ കഴിയുമോ ..
അതുപോലെയല്ലേ ബന്ധങ്ങളും ...

അമ്മ

അമ്മ

അമ്മയെന്ന വാക്കിനുമുന്നിൽ
എന്തുനൽകും പകരമായ് വയ്ക്കുവാൻ
അമ്മയെന്ന മഹാസത്യമെന്നും
നന്മനാളമായ് പുഞ്ചിരി തൂകുന്നു ..
അച്ഛനെന്നിലെ ഉൾക്കരുത്താണെങ്കിൽ
അമ്മയെന്നുമെൻ സ്നേഹത്തിൻ മന്ത്രവും ...

മഞ്ഞു തുമ്പിയെക്കാട്ടിക്കൊതിപ്പിച്ച്
അമ്മ നൽകിയ സ്നേഹാമൃതത്തിന്റെ
നന്മയിപ്പോഴുമെന്നിൽ തുടിക്കുന്നു

കൂരിരുട്ടിൽ തുഴയുന്ന നേരത്ത്
കൂർത്ത മുള്ളുകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ
അമ്മമാറിൽ മുഖംചേർത്തുനിൽക്കുന്ന
കുഞ്ഞുപൈതലായ് ഞാൻ മാറുമിപ്പോഴും...

നീലജാലകച്ചില്ലിന്റെയപ്പുറം
എന്നെനോക്കിച്ചിരിക്കുന്നതാരമായ്
അമ്മയെന്നേയ്ക്കുമായകന്നെങ്കിലും
സ്വാന്തനത്തിന്റെയാർദ്രതതേടിഞാനീ
വഴിയിലുഴറുന്നവേളയിൽ
എന്റെ കൈവിരൽ ചേർത്തണച്ചും -
കൊണ്ടമ്മയിപ്പോഴുമൊപ്പംനടക്കുന്നു ....

മറന്നു പോയെന്നോ പ്രിയതേ ഞാനന്ന്

മറന്നു പോയെന്നോ പ്രിയതേ ഞാനന്ന്
നിനക്ക് മാത്രമായ് കുറിച്ച വാക്കുകൾ ...

ഒരു കിനാവിന്റെ ലഹരിയിലന്നു നിന്‍
മിഴിയിണകളില്‍ കവിത വിടര്‍ന്നതും
നിറന്ന വിഷു പ്പുലരിയിലന്നു നീ
വിഷുപ്പൂക്കളെപ്പോല്‍ ചിരിച്ചുനിന്നതും
അനന്തസാഗര നീലിമ നോക്കി നാം
അരുമസ്വപ്‌നങ്ങള്‍ നെയ്തെടുത്തതും
നീലനിലാവിന്റെ കൈകളിലേറി നാം
ആതിരാതാരകം കണ്ടു രസിച്ചതും
മറന്നു പോയെന്നോ ഒക്കെയും.....

തുടുത്തു നിന്നൊരു തുലാവര്‍ഷസന്ധ്യകള്‍
ഒഴുകിയെങ്ങോ മറഞ്ഞു പോയെങ്കിലും
പറയുവാനായ് കൊരുത്ത വാക്കുകള്‍
പകുതിവച്ചേ നിലച്ചു പോയെങ്കിലും
ഇടറി വീഴുമീ നിമിഷങ്ങളെല്ലാം
അരിയൊരീ ചെറുകുടിലിനുള്ളില്‍
തെളിയും ചെരാതുമായ് കാത്തിരിക്കും ....

യാത്ര

യാത്ര

മടക്കമില്ലാത്ത
യാത്രയിലെ സഞ്ചാരികള്‍ നാം ...

ജീവിതത്തിന്റെ
പൊരുള്‍ തേടി ,
എല്ലാ ആത്മാവുകളെയും
ഉള്ളിലേക്കാവാഹിക്കുന്ന
പരംപോരുള്‍ തേടിയുള്ള
അനന്തമായ യാത്രയിലെ
സഞ്ചാരികള്‍ ...

ഉത്തരം കിട്ടാത്ത
ഒരു പിടി ചോദ്യങ്ങളുമായി ,
കടിഞ്ഞാണി ല്ലാത്തമോഹങ്ങള്‍ക്ക്
കൂട്ടിരിക്കുന്നവിഹ്വല മനസുമായി
ആത്മാന്വേഷണംനടത്തുന്ന
സഞ്ചാരികള്‍ ..

കഴിഞ്ഞുപോയകാലത്തെയും
വരുമോ എന്നുറപ്പില്ലാത്ത
നാളെ കളെയും കുറിച്ച്ഓര്‍ക്കാതെ,
പരലോകത്തെയും
പറുദീസായെയും പറ്റി
ചിന്തിക്കാതെ
നക്ഷത്രപ്പൊടികള്‍ഊര്‍ന്നു വീഴുന്ന
ഏതു ഹിമശൈലങ്ങളില്‍
തപസ്സിരുന്നാലാണ്
കൂരിരുട്ടില്‍ദീപം കണക്കെ
ഉള്ളിന്റെയുള്ളില്‍
പ്രകാശം പരത്തുന്ന
പരംപൊരുള്‍കണ്ടെത്താനാവുക ...

ഒടുവില്‍ ,
ആരുടേയും അനുവാദമില്ലാതെ ,
എവിടെയും പറന്നെത്തുന്ന
ഒറ്റച്ചിറകുള്ളകറുത്ത മാലാഖയുടെ
മരവിച്ച കരങ്ങള്‍പൊതിയുന്ന
നിമിഷങ്ങളില്‍ ,
അപ്പോള്‍ ,
അപ്പോള്‍ മാത്രം
തിരിച്ചറിയും ..
ഉണ്മ
ഉള്ളില്‍ തന്നെയെന്ന്‌........

ഒരു തിരമാല കൊണ്ട്

ഒരു തിരമാല കൊണ്ട്
സാഗരത്തെയും
ഒരു മണല്‍ത്തരി കൊണ്ട്
പര്‍വതത്തെയുംമനസിലാക്കാൻ
കഴിയുമായിരിക്കും ..

പക്ഷെ
ഒരായുസ് കൊണ്ടും
ഒരു മനസ് മനസിലാക്കാന്‍
കഴിയാറില്ല പലര്‍ക്കും ....

ഹംസഗീതം

ഹംസഗീതം

ചുവന്നു തുടുത്ത ഒരു ശരത് കാല
സായന്തനത്തിലാണ്
ഞാനവളെ കാണുന്നത് ..
മഞ്ഞക്കുപ്പായത്തിന്റെ
വര്‍ണ്ണപ്പൊലിമയില്‍ ,
കണിക്കൊന്ന കോരിത്തരിച്ചത് പോലെ
അവള്‍ .......

പുഞ്ച മണക്കുന്നവരമ്പിലൂടെ
കാറ്റിനൊപ്പം ഒഴുകി നടന്ന കാലം ...

പറഞ്ഞിട്ടും പറഞ്ഞിട്ടും
തീരാത്ത സ്വപ്‌നങ്ങള്‍
പാതി വഴിയില്‍ ചുരുട്ടി വച്ച്
നക്ഷത്രങ്ങളെത്തേടി
മാലാഖമാരോടൊപ്പം പോയ
എന്റെ പ്രിയ കൂട്ടുകാരി ...

അരയന്നങ്ങള്‍ മരണസമയത്ത്
ഹംസഗീതം പൊഴിക്കാറുണ്ട് ..
അരയന്നെത്തെക്കാള്‍
സുന്ദരിയായിരുന്നല്ലോ നീ..
ഹംസഗീതം പൊഴിച്ചിരുന്നുവോ
നീയും...........

ഉള്ളിൽപ്പടരുന്ന വേരുകൾക്കാവുമോ

ഉള്ളിൽപ്പടരുന്ന വേരുകൾക്കാവുമോ
മണ്ണിന്റെ മൗനത്തിൻ നേരറിയാൻ .....

പൊട്ടിച്ചിരിച്ചുംകൊണ്ടീ പുലർവേളയിൽ

പൊട്ടിച്ചിരിച്ചുംകൊണ്ടീ പുലർവേളയിൽ
നിൽക്കുന്ന ചെമ്പനീർപ്പൂവുകളെ
നിങ്ങൾക്കെന്തിത്ര സന്തോഷം,എന്തിത്ര സൌരഭ്യം
ചൊല്ലൂ അതിൻ പൊരുൾ ചൊല്ലു നിങ്ങൾ...

സമുദ്രത്തിന്റെ ആഴങ്ങളിൽ ലയിച്ചുകിടക്കുന്ന

സമുദ്രത്തിന്റെ ആഴങ്ങളിൽ ലയിച്ചുകിടക്കുന്ന
സംഗീതത്തിന്റെ ആത്മാവിനെ
തിരമാലകൾ വെളിപ്പെടുത്തുന്നു ....

സമസ്യ

സമസ്യ

ഉത്തരം കണ്ടെത്താനാവാത്ത
ജീവിത സമസ്യകളുമായി
ഏകാന്തതയുടെ തുരുത്തില്‍
അലയുമ്പോഴാണ്
മനസ്സ്
സാഗര മൌനത്തിലാഴുന്നതും
നാവ് തടവിലാക്കപ്പെടുന്നതും ...

ആകാശമതിന്റെ വര്‍ണ്ണങ്ങളെ
മാറി മാറി അണിയുമ്പോള്‍
ഓര്‍ക്കുന്നുണ്ടാവുമോ
പെയ്യാതെ പോയ
മേഘങ്ങളുടെ വേദന ..

ഋതുഭേദങ്ങളുടെ
നിശ്വാസങ്ങളറിയാത്ത മണ്ണില്‍
ഇനിയൊരു വസന്തമുണ്ടാവുമോ
നിന്റെ മിഴികള്‍ക്ക്
ചിത്രപ്പെടാന്‍ .....

എല്ലാ തിരമാലകളും

എല്ലാ തിരമാലകളും
തീരത്തിൽ എത്തുന്നില്ല !!!!!

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

വര്‍ത്തമാനത്തിന്റെ
വാസ്തവത്തിനും
ഭൂതകാലത്തിന്റെ
അവാസ്തവത്തിനുമിടയില്‍
തലനാരിഴയെക്കാള്‍
നേര്‍ത്ത വേര്‍തിരിവ് മാത്രം .......

കാഴ്ച്ചയുടെമൂടുപടങ്ങള്‍ക്കുള്ളില്‍ നിന്നും
മരവിച്ച ഭൂതകാലത്തോടോപ്പമിറങ്ങി വന്ന
മറവിയുടെമാറാല പിടിക്കാത്ത
ഓര്‍മ്മകള്‍ .......

വരണ്ട മോഹങ്ങള്‍
നെഞ്ചോടമര്‍ത്തി
മഴ നൂലുകളെസ്വപ്നം കണ്ടുറങ്ങുന്ന
ഭൂമിക്ക്പ്രണയ സന്ദേശവുമായെത്തുന്ന
മഴവില്ലിനെ നോക്കി
മയിലാട്ടമാടിയ കാലം ....

കാടിന്റെ പച്ചക്കനപ്പും
പുഴമഞ്ഞിന്റെ കുളിരും
ആത്മാവില്‍ തീ പടര്‍ത്തിയിരുന്ന കാലം ...

നീയും ഞാനുമെന്ന
ആകുലതകളില്‍ നിന്നും
നാമെന്ന ഏകതാനതയിലേക്ക്
എണ്ണിയാല്‍ തീരാത്ത
കാതങ്ങളുണ്ടെന്ന
തിരിച്ചറിവിന്‍റെ കാലം ......
ഓരോ
ഇമയനക്കത്തോടോപ്പവും
കാത്തു വച്ചിരുന്ന
ഓര്‍മ്മത്തരികള്‍ ...........

അനന്തമായആശങ്കകളുടെയും
അതിരില്ലാത്തമോഹങ്ങളുടെയും
മണ്‍കുടീരംകുടഞ്ഞെറിഞ്ഞ്‌
ആത്മാവ്അനന്തതയില്‍
ചേക്കേറും വരെ
ഓര്‍മ്മകള്‍ .....

അനന്തകോടി ബ്രഹ്മാണ്ഡഅണ്ഡകടാഹത്തിലെ സർവമാനചരാചരങ്ങളും ഭൂമിക്ക്അവകാശികളാണെന്നും

അനന്തകോടി ബ്രഹ്മാണ്ഡഅണ്ഡകടാഹത്തിലെ സർവമാനചരാചരങ്ങളും ഭൂമിക്ക്അവകാശികളാണെന്നും
ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നാകുമെന്നും ജീവിതം
അത്ഭുതമധുരസുന്ദരസുരഭിലമാണെന്നും
ചിരിയാണ് കരച്ചിലിനേക്കാൾനല്ലതെന്നും നമ്മെ പഠിപ്പിച്ച സുൽത്താൻ ഇപ്പോഴും
നമ്മളെനോക്കിചിരിച്ചുകൊണ്ട്
പ്രപഞ്ചത്തിലെ ഏതോ കോണിൽ ഇരിക്കുകയാവും ....

നിദ്ര

നിദ്ര

ഇനിയുറങ്ങട്ടെ ഞാന്‍
ഗസല്‍ മഴയുടെ താളമില്ലാതെ
ഇളം കാറ്റിന്‍ കുളിരറിയാതെ
നീ പകര്‍ന്നു വച്ച സ്വപ്നങ്ങളില്ലാതെ
ഉറങ്ങട്ടെ ...

ചില്ല് ജാലകങ്ങള്‍ തുറന്നു
പുഞ്ചിരി തൂകുന്ന മാലാഖമാരുടെ
കണ്ണിലെ നക്ഷത്രങ്ങളും
ശ്രുതി മീട്ടുന്ന ഗന്ധര്‍വഗീതങ്ങളും
മാത്രം
എന്റെ കാഴ്ചക്കും കേള്‍വിക്കും
സാക്ഷ്യമാവുന്നു ...

ഇനി
നിറങ്ങളില്ലാതെ
സ്വരങ്ങളില്ല്ലാതെ
മഴയുടെ സംഗീതമില്ലാതെ
നിദ്രയിലേക്ക് ....

താളം

താളം

നിറയൂ നിലാവായ്
നിറയൂ വസന്തമായ്‌
നിറയൂ നീയെൻ
നിശ്വാസ താളമായ് ..
നിറവാർന്ന സന്ധ്യകൾ
പനിനീർക്കിനാവുകൾ
ഒഴുകാം നമുക്കൊന്നായൊ -
യൊഴുകാമൊരു രാഗമായ് ...
അറിയാതെയെന്തിനോ
തിരയുന്നു നിന്നെ ഞാൻ
ശ്രുതി മീട്ടും സ്വരമായ്
വരിക നീ ചാരുതേ ......

കാറ്റ് വന്നു തൊടുമ്പോൾ

കാറ്റ് വന്നു തൊടുമ്പോൾ
ഭൂമിയിൽ അദൃശ്യമായിരിക്കുന്ന സംഗീതം
ഉയർത്തെഴുന്നേൽക്കുന്നതുപോലെ...
നിന്റെ മനസ് തൊടുമ്പോൾ
എന്റെയുള്ളിലും സംഗീതമുണരുകയായ് ....

ആകാശച്ചെരുവുകളിലാരോ

ആകാശച്ചെരുവുകളിലാരോ
നക്ഷത്രങ്ങളെക്കൊണ്ട്
ചതുരംഗം കളിക്കുന്നു ...

മറഞ്ഞിരുന്ന് മായാജാലം
കാട്ടുന്നയാളിന്റെ
കൈകളിലെ കരുക്കളായി
ഈ മണ്ണിൽ നമ്മളും ....

ഞാനേറെ ഇഷ്ടപ്പെടുന്നു

ഞാനേറെ ഇഷ്ടപ്പെടുന്നു
നിന്റെയീ മൗനത്തിൽ പൊതിഞ്ഞ
വാക്കുകളെ .....
പറയാതെ പോയ പരിഭവങ്ങളെ ...

പെണ്ണെ നിന്റെകണ്ണുകളിലാണിപ്പോൾ

പെണ്ണെ നിന്റെകണ്ണുകളിലാണിപ്പോൾ
മേഘമൽഹാർ കുടിയിരിക്കുന്നത് ....

അരികിൽവന്നിരുൾമരച്ചില്ലയിന്മേൽ

അരികിൽവന്നിരുൾമരച്ചില്ലയിന്മേൽ
മധുവസന്തം ചൊരിയും കാറ്റേ ...
ഒടുവിലെൻ നിദ്രയ്ക്കു കാവലായി
ഒരു കുമ്പിൾ പൂവിതൾ മാത്രംമതി

അപൂർണം

അപൂർണം

പൂത്ത പൊൻചെമ്പകചോട്ടിലേയ്ക്കെന്തിനായ്
നേർത്തൊരോർമ്മതൻതൂവൽ പറക്കുന്നു
അവിടെയുണ്ടിപ്പോഴുമാചെമ്പകപ്പൂമരം
നിറമെഴും കാലത്തിൻ സാക്ഷ്യപത്രം ....

ഒരു നിലാച്ചിന്തുപോൽ നീ മുന്നിലെത്തുമ്പോ-
ഴുള്ളിൽ കണിക്കൊന്ന പൂത്തിരുന്നു
പൂവിൻചുണ്ടിലെ മൗനമെടുത്തു നാം
ചേലുള്ള സ്വപ്‌നങ്ങൾ കോർത്തിരുന്നു

കാല പ്രവാഹത്തിലേറെ വസന്തങ്ങൾ
പൂവിട്ട് കായിട്ട് പോയ്‌ മറഞ്ഞെങ്കിലും
അടരാതെയുള്ളിൽ പതിഞ്ഞു കിടക്കുന്നൊ -
രപൂർണമാം കവിതയായ് നീ മാറിയെങ്കിലും
കാഴ്ചകൾക്കപ്പുറം നിന്നുചിരിക്കുന്ന
നേർത്തൊരു സത്യമായ് നീ മാഞ്ഞുവെങ്കിലും
വെറുതേ ഞാനെന്തിനോ തിരയുകയാണിന്നും
വിരിയാത്തോരോർമ്മതൻമൊട്ടുകളെ .......

മഴ പറയുന്നത്

മഴ പറയുന്നത്

എന്തിനാണ് മേഘമൽഹാർ
നീയിങ്ങനെ ഉയരങ്ങളിലേയ്ക്ക്
പറന്നുവന്ന്
എന്നെപ്പൊതിഞ്ഞിരിക്കുന്ന
കട്ടിയുള്ള കരിമ്പടം പൊഴിച്ച്
ഇത്രയുച്ചത്തിൽ
പൊട്ടിച്ചിരിപ്പിക്കുന്നത് ....
എനിക്ക് മണ്ണിനോടുള്ള പ്രണയം
അതിര് കടക്കുന്നത്‌
നീ കാണുന്നില്ലേ ........

മൗനം

മൗനം

മൗനത്തിന്റെ
മായാ വലയത്തിലാണ്
എല്ലായ്പ്പോഴും
മനുഷ്യര്‍ ....

ആകാശത്തിന്‍റെ അനന്തമായ ,
അലയാഴിയുടെ അഗാധമായ ,
കാലത്തിന്‍റെ അനാദിയായ
മൗനം ....

സൂര്യന്‍റെ കത്തുന്ന ,
കൊടുമുടികളുടെ ഗാംഭീര്യമുള്ള ,
മഞ്ഞിന്‍റെ കുളിര്‍മ്മയുള്ള
മൗനം ...

നിലാവിന്‍റെ മധുരമുള്ള ,
പൂവിന്‍റെ ശാലീനമായ ,
മനസ്സിന്‍റെ തിരിച്ചറിയാനാവാത്ത
മൗനം ...

മണ്ണിന്‍റെ മഹാമൗനം ......

ഇവയെല്ലാം ചേര്‍ന്ന്
നിനച്ചിരിക്കാത്ത
ഒരു നിമിഷത്തില്‍
സംസാരിക്കാന്‍ തുടങ്ങിയാല്‍ ..........