2013 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

നക്ഷത്രങ്ങൾ പൂക്കളായ് വിടരുന്ന

നക്ഷത്രങ്ങൾ പൂക്കളായ് വിടരുന്ന
താഴ്വാരത്തിലേയ്ക്ക്‌ ഓർമ്മകളെ
കൈപിടിച്ച്‌ കൊണ്ടുപോവുന്നു
ഇലഞ്ഞിപ്പൂ മണമുള്ള
ഒരു ഭ്രാന്തൻകാറ്റ് ....

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

നേരിന്റെയുച്ചക്കൊടുംവെയിലിൽ ഞാൻ
മോഹമരീചിക തേടുമ്പോൾ
നീഹാരബിന്ദുവായ് എന്നിൽപ്പതിക്കുന്ന
ഹേമന്തപൗർണമി മായാതിരിക്കുക...

നക്ഷത്രങ്ങൾ പൂക്കളായ് വിടരുന്ന

നക്ഷത്രങ്ങൾ പൂക്കളായ് വിടരുന്ന
താഴ്വാരത്തിലേയ്ക്ക്‌ ഓർമ്മകളെ
കൈപിടിച്ച്‌ കൊണ്ടുപോവുന്നു
ഇലഞ്ഞിപ്പൂ മണമുള്ള
ഒരു ഭ്രാന്തൻകാറ്റ് ....
--

http://ormmappottukal.blogspot.com/

2013 ജൂലൈ 14, ഞായറാഴ്‌ച

ഉടഞ്ഞ ശംഖു് ചെവിയോടു ചേർത്താൽ

ഉടഞ്ഞ ശംഖു് ചെവിയോടു ചേർത്താൽ
കടലിരമ്പം കേൾക്കാൻ കഴിയുമോ ..
അതുപോലെയല്ലേ ബന്ധങ്ങളും ...

അമ്മ

അമ്മ

അമ്മയെന്ന വാക്കിനുമുന്നിൽ
എന്തുനൽകും പകരമായ് വയ്ക്കുവാൻ
അമ്മയെന്ന മഹാസത്യമെന്നും
നന്മനാളമായ് പുഞ്ചിരി തൂകുന്നു ..
അച്ഛനെന്നിലെ ഉൾക്കരുത്താണെങ്കിൽ
അമ്മയെന്നുമെൻ സ്നേഹത്തിൻ മന്ത്രവും ...

മഞ്ഞു തുമ്പിയെക്കാട്ടിക്കൊതിപ്പിച്ച്
അമ്മ നൽകിയ സ്നേഹാമൃതത്തിന്റെ
നന്മയിപ്പോഴുമെന്നിൽ തുടിക്കുന്നു

കൂരിരുട്ടിൽ തുഴയുന്ന നേരത്ത്
കൂർത്ത മുള്ളുകൾ നെഞ്ചിൽ തറയ്ക്കുമ്പോൾ
അമ്മമാറിൽ മുഖംചേർത്തുനിൽക്കുന്ന
കുഞ്ഞുപൈതലായ് ഞാൻ മാറുമിപ്പോഴും...

നീലജാലകച്ചില്ലിന്റെയപ്പുറം
എന്നെനോക്കിച്ചിരിക്കുന്നതാരമായ്
അമ്മയെന്നേയ്ക്കുമായകന്നെങ്കിലും
സ്വാന്തനത്തിന്റെയാർദ്രതതേടിഞാനീ
വഴിയിലുഴറുന്നവേളയിൽ
എന്റെ കൈവിരൽ ചേർത്തണച്ചും -
കൊണ്ടമ്മയിപ്പോഴുമൊപ്പംനടക്കുന്നു ....

മറന്നു പോയെന്നോ പ്രിയതേ ഞാനന്ന്

മറന്നു പോയെന്നോ പ്രിയതേ ഞാനന്ന്
നിനക്ക് മാത്രമായ് കുറിച്ച വാക്കുകൾ ...

ഒരു കിനാവിന്റെ ലഹരിയിലന്നു നിന്‍
മിഴിയിണകളില്‍ കവിത വിടര്‍ന്നതും
നിറന്ന വിഷു പ്പുലരിയിലന്നു നീ
വിഷുപ്പൂക്കളെപ്പോല്‍ ചിരിച്ചുനിന്നതും
അനന്തസാഗര നീലിമ നോക്കി നാം
അരുമസ്വപ്‌നങ്ങള്‍ നെയ്തെടുത്തതും
നീലനിലാവിന്റെ കൈകളിലേറി നാം
ആതിരാതാരകം കണ്ടു രസിച്ചതും
മറന്നു പോയെന്നോ ഒക്കെയും.....

തുടുത്തു നിന്നൊരു തുലാവര്‍ഷസന്ധ്യകള്‍
ഒഴുകിയെങ്ങോ മറഞ്ഞു പോയെങ്കിലും
പറയുവാനായ് കൊരുത്ത വാക്കുകള്‍
പകുതിവച്ചേ നിലച്ചു പോയെങ്കിലും
ഇടറി വീഴുമീ നിമിഷങ്ങളെല്ലാം
അരിയൊരീ ചെറുകുടിലിനുള്ളില്‍
തെളിയും ചെരാതുമായ് കാത്തിരിക്കും ....

യാത്ര

യാത്ര

മടക്കമില്ലാത്ത
യാത്രയിലെ സഞ്ചാരികള്‍ നാം ...

ജീവിതത്തിന്റെ
പൊരുള്‍ തേടി ,
എല്ലാ ആത്മാവുകളെയും
ഉള്ളിലേക്കാവാഹിക്കുന്ന
പരംപോരുള്‍ തേടിയുള്ള
അനന്തമായ യാത്രയിലെ
സഞ്ചാരികള്‍ ...

ഉത്തരം കിട്ടാത്ത
ഒരു പിടി ചോദ്യങ്ങളുമായി ,
കടിഞ്ഞാണി ല്ലാത്തമോഹങ്ങള്‍ക്ക്
കൂട്ടിരിക്കുന്നവിഹ്വല മനസുമായി
ആത്മാന്വേഷണംനടത്തുന്ന
സഞ്ചാരികള്‍ ..

കഴിഞ്ഞുപോയകാലത്തെയും
വരുമോ എന്നുറപ്പില്ലാത്ത
നാളെ കളെയും കുറിച്ച്ഓര്‍ക്കാതെ,
പരലോകത്തെയും
പറുദീസായെയും പറ്റി
ചിന്തിക്കാതെ
നക്ഷത്രപ്പൊടികള്‍ഊര്‍ന്നു വീഴുന്ന
ഏതു ഹിമശൈലങ്ങളില്‍
തപസ്സിരുന്നാലാണ്
കൂരിരുട്ടില്‍ദീപം കണക്കെ
ഉള്ളിന്റെയുള്ളില്‍
പ്രകാശം പരത്തുന്ന
പരംപൊരുള്‍കണ്ടെത്താനാവുക ...

ഒടുവില്‍ ,
ആരുടേയും അനുവാദമില്ലാതെ ,
എവിടെയും പറന്നെത്തുന്ന
ഒറ്റച്ചിറകുള്ളകറുത്ത മാലാഖയുടെ
മരവിച്ച കരങ്ങള്‍പൊതിയുന്ന
നിമിഷങ്ങളില്‍ ,
അപ്പോള്‍ ,
അപ്പോള്‍ മാത്രം
തിരിച്ചറിയും ..
ഉണ്മ
ഉള്ളില്‍ തന്നെയെന്ന്‌........

ഒരു തിരമാല കൊണ്ട്

ഒരു തിരമാല കൊണ്ട്
സാഗരത്തെയും
ഒരു മണല്‍ത്തരി കൊണ്ട്
പര്‍വതത്തെയുംമനസിലാക്കാൻ
കഴിയുമായിരിക്കും ..

പക്ഷെ
ഒരായുസ് കൊണ്ടും
ഒരു മനസ് മനസിലാക്കാന്‍
കഴിയാറില്ല പലര്‍ക്കും ....

ഹംസഗീതം

ഹംസഗീതം

ചുവന്നു തുടുത്ത ഒരു ശരത് കാല
സായന്തനത്തിലാണ്
ഞാനവളെ കാണുന്നത് ..
മഞ്ഞക്കുപ്പായത്തിന്റെ
വര്‍ണ്ണപ്പൊലിമയില്‍ ,
കണിക്കൊന്ന കോരിത്തരിച്ചത് പോലെ
അവള്‍ .......

പുഞ്ച മണക്കുന്നവരമ്പിലൂടെ
കാറ്റിനൊപ്പം ഒഴുകി നടന്ന കാലം ...

പറഞ്ഞിട്ടും പറഞ്ഞിട്ടും
തീരാത്ത സ്വപ്‌നങ്ങള്‍
പാതി വഴിയില്‍ ചുരുട്ടി വച്ച്
നക്ഷത്രങ്ങളെത്തേടി
മാലാഖമാരോടൊപ്പം പോയ
എന്റെ പ്രിയ കൂട്ടുകാരി ...

അരയന്നങ്ങള്‍ മരണസമയത്ത്
ഹംസഗീതം പൊഴിക്കാറുണ്ട് ..
അരയന്നെത്തെക്കാള്‍
സുന്ദരിയായിരുന്നല്ലോ നീ..
ഹംസഗീതം പൊഴിച്ചിരുന്നുവോ
നീയും...........

ഉള്ളിൽപ്പടരുന്ന വേരുകൾക്കാവുമോ

ഉള്ളിൽപ്പടരുന്ന വേരുകൾക്കാവുമോ
മണ്ണിന്റെ മൗനത്തിൻ നേരറിയാൻ .....

പൊട്ടിച്ചിരിച്ചുംകൊണ്ടീ പുലർവേളയിൽ

പൊട്ടിച്ചിരിച്ചുംകൊണ്ടീ പുലർവേളയിൽ
നിൽക്കുന്ന ചെമ്പനീർപ്പൂവുകളെ
നിങ്ങൾക്കെന്തിത്ര സന്തോഷം,എന്തിത്ര സൌരഭ്യം
ചൊല്ലൂ അതിൻ പൊരുൾ ചൊല്ലു നിങ്ങൾ...

സമുദ്രത്തിന്റെ ആഴങ്ങളിൽ ലയിച്ചുകിടക്കുന്ന

സമുദ്രത്തിന്റെ ആഴങ്ങളിൽ ലയിച്ചുകിടക്കുന്ന
സംഗീതത്തിന്റെ ആത്മാവിനെ
തിരമാലകൾ വെളിപ്പെടുത്തുന്നു ....

സമസ്യ

സമസ്യ

ഉത്തരം കണ്ടെത്താനാവാത്ത
ജീവിത സമസ്യകളുമായി
ഏകാന്തതയുടെ തുരുത്തില്‍
അലയുമ്പോഴാണ്
മനസ്സ്
സാഗര മൌനത്തിലാഴുന്നതും
നാവ് തടവിലാക്കപ്പെടുന്നതും ...

ആകാശമതിന്റെ വര്‍ണ്ണങ്ങളെ
മാറി മാറി അണിയുമ്പോള്‍
ഓര്‍ക്കുന്നുണ്ടാവുമോ
പെയ്യാതെ പോയ
മേഘങ്ങളുടെ വേദന ..

ഋതുഭേദങ്ങളുടെ
നിശ്വാസങ്ങളറിയാത്ത മണ്ണില്‍
ഇനിയൊരു വസന്തമുണ്ടാവുമോ
നിന്റെ മിഴികള്‍ക്ക്
ചിത്രപ്പെടാന്‍ .....

എല്ലാ തിരമാലകളും

എല്ലാ തിരമാലകളും
തീരത്തിൽ എത്തുന്നില്ല !!!!!

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

വര്‍ത്തമാനത്തിന്റെ
വാസ്തവത്തിനും
ഭൂതകാലത്തിന്റെ
അവാസ്തവത്തിനുമിടയില്‍
തലനാരിഴയെക്കാള്‍
നേര്‍ത്ത വേര്‍തിരിവ് മാത്രം .......

കാഴ്ച്ചയുടെമൂടുപടങ്ങള്‍ക്കുള്ളില്‍ നിന്നും
മരവിച്ച ഭൂതകാലത്തോടോപ്പമിറങ്ങി വന്ന
മറവിയുടെമാറാല പിടിക്കാത്ത
ഓര്‍മ്മകള്‍ .......

വരണ്ട മോഹങ്ങള്‍
നെഞ്ചോടമര്‍ത്തി
മഴ നൂലുകളെസ്വപ്നം കണ്ടുറങ്ങുന്ന
ഭൂമിക്ക്പ്രണയ സന്ദേശവുമായെത്തുന്ന
മഴവില്ലിനെ നോക്കി
മയിലാട്ടമാടിയ കാലം ....

കാടിന്റെ പച്ചക്കനപ്പും
പുഴമഞ്ഞിന്റെ കുളിരും
ആത്മാവില്‍ തീ പടര്‍ത്തിയിരുന്ന കാലം ...

നീയും ഞാനുമെന്ന
ആകുലതകളില്‍ നിന്നും
നാമെന്ന ഏകതാനതയിലേക്ക്
എണ്ണിയാല്‍ തീരാത്ത
കാതങ്ങളുണ്ടെന്ന
തിരിച്ചറിവിന്‍റെ കാലം ......
ഓരോ
ഇമയനക്കത്തോടോപ്പവും
കാത്തു വച്ചിരുന്ന
ഓര്‍മ്മത്തരികള്‍ ...........

അനന്തമായആശങ്കകളുടെയും
അതിരില്ലാത്തമോഹങ്ങളുടെയും
മണ്‍കുടീരംകുടഞ്ഞെറിഞ്ഞ്‌
ആത്മാവ്അനന്തതയില്‍
ചേക്കേറും വരെ
ഓര്‍മ്മകള്‍ .....

അനന്തകോടി ബ്രഹ്മാണ്ഡഅണ്ഡകടാഹത്തിലെ സർവമാനചരാചരങ്ങളും ഭൂമിക്ക്അവകാശികളാണെന്നും

അനന്തകോടി ബ്രഹ്മാണ്ഡഅണ്ഡകടാഹത്തിലെ സർവമാനചരാചരങ്ങളും ഭൂമിക്ക്അവകാശികളാണെന്നും
ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നാകുമെന്നും ജീവിതം
അത്ഭുതമധുരസുന്ദരസുരഭിലമാണെന്നും
ചിരിയാണ് കരച്ചിലിനേക്കാൾനല്ലതെന്നും നമ്മെ പഠിപ്പിച്ച സുൽത്താൻ ഇപ്പോഴും
നമ്മളെനോക്കിചിരിച്ചുകൊണ്ട്
പ്രപഞ്ചത്തിലെ ഏതോ കോണിൽ ഇരിക്കുകയാവും ....

നിദ്ര

നിദ്ര

ഇനിയുറങ്ങട്ടെ ഞാന്‍
ഗസല്‍ മഴയുടെ താളമില്ലാതെ
ഇളം കാറ്റിന്‍ കുളിരറിയാതെ
നീ പകര്‍ന്നു വച്ച സ്വപ്നങ്ങളില്ലാതെ
ഉറങ്ങട്ടെ ...

ചില്ല് ജാലകങ്ങള്‍ തുറന്നു
പുഞ്ചിരി തൂകുന്ന മാലാഖമാരുടെ
കണ്ണിലെ നക്ഷത്രങ്ങളും
ശ്രുതി മീട്ടുന്ന ഗന്ധര്‍വഗീതങ്ങളും
മാത്രം
എന്റെ കാഴ്ചക്കും കേള്‍വിക്കും
സാക്ഷ്യമാവുന്നു ...

ഇനി
നിറങ്ങളില്ലാതെ
സ്വരങ്ങളില്ല്ലാതെ
മഴയുടെ സംഗീതമില്ലാതെ
നിദ്രയിലേക്ക് ....

താളം

താളം

നിറയൂ നിലാവായ്
നിറയൂ വസന്തമായ്‌
നിറയൂ നീയെൻ
നിശ്വാസ താളമായ് ..
നിറവാർന്ന സന്ധ്യകൾ
പനിനീർക്കിനാവുകൾ
ഒഴുകാം നമുക്കൊന്നായൊ -
യൊഴുകാമൊരു രാഗമായ് ...
അറിയാതെയെന്തിനോ
തിരയുന്നു നിന്നെ ഞാൻ
ശ്രുതി മീട്ടും സ്വരമായ്
വരിക നീ ചാരുതേ ......

കാറ്റ് വന്നു തൊടുമ്പോൾ

കാറ്റ് വന്നു തൊടുമ്പോൾ
ഭൂമിയിൽ അദൃശ്യമായിരിക്കുന്ന സംഗീതം
ഉയർത്തെഴുന്നേൽക്കുന്നതുപോലെ...
നിന്റെ മനസ് തൊടുമ്പോൾ
എന്റെയുള്ളിലും സംഗീതമുണരുകയായ് ....

ആകാശച്ചെരുവുകളിലാരോ

ആകാശച്ചെരുവുകളിലാരോ
നക്ഷത്രങ്ങളെക്കൊണ്ട്
ചതുരംഗം കളിക്കുന്നു ...

മറഞ്ഞിരുന്ന് മായാജാലം
കാട്ടുന്നയാളിന്റെ
കൈകളിലെ കരുക്കളായി
ഈ മണ്ണിൽ നമ്മളും ....

ഞാനേറെ ഇഷ്ടപ്പെടുന്നു

ഞാനേറെ ഇഷ്ടപ്പെടുന്നു
നിന്റെയീ മൗനത്തിൽ പൊതിഞ്ഞ
വാക്കുകളെ .....
പറയാതെ പോയ പരിഭവങ്ങളെ ...

പെണ്ണെ നിന്റെകണ്ണുകളിലാണിപ്പോൾ

പെണ്ണെ നിന്റെകണ്ണുകളിലാണിപ്പോൾ
മേഘമൽഹാർ കുടിയിരിക്കുന്നത് ....

അരികിൽവന്നിരുൾമരച്ചില്ലയിന്മേൽ

അരികിൽവന്നിരുൾമരച്ചില്ലയിന്മേൽ
മധുവസന്തം ചൊരിയും കാറ്റേ ...
ഒടുവിലെൻ നിദ്രയ്ക്കു കാവലായി
ഒരു കുമ്പിൾ പൂവിതൾ മാത്രംമതി

അപൂർണം

അപൂർണം

പൂത്ത പൊൻചെമ്പകചോട്ടിലേയ്ക്കെന്തിനായ്
നേർത്തൊരോർമ്മതൻതൂവൽ പറക്കുന്നു
അവിടെയുണ്ടിപ്പോഴുമാചെമ്പകപ്പൂമരം
നിറമെഴും കാലത്തിൻ സാക്ഷ്യപത്രം ....

ഒരു നിലാച്ചിന്തുപോൽ നീ മുന്നിലെത്തുമ്പോ-
ഴുള്ളിൽ കണിക്കൊന്ന പൂത്തിരുന്നു
പൂവിൻചുണ്ടിലെ മൗനമെടുത്തു നാം
ചേലുള്ള സ്വപ്‌നങ്ങൾ കോർത്തിരുന്നു

കാല പ്രവാഹത്തിലേറെ വസന്തങ്ങൾ
പൂവിട്ട് കായിട്ട് പോയ്‌ മറഞ്ഞെങ്കിലും
അടരാതെയുള്ളിൽ പതിഞ്ഞു കിടക്കുന്നൊ -
രപൂർണമാം കവിതയായ് നീ മാറിയെങ്കിലും
കാഴ്ചകൾക്കപ്പുറം നിന്നുചിരിക്കുന്ന
നേർത്തൊരു സത്യമായ് നീ മാഞ്ഞുവെങ്കിലും
വെറുതേ ഞാനെന്തിനോ തിരയുകയാണിന്നും
വിരിയാത്തോരോർമ്മതൻമൊട്ടുകളെ .......

മഴ പറയുന്നത്

മഴ പറയുന്നത്

എന്തിനാണ് മേഘമൽഹാർ
നീയിങ്ങനെ ഉയരങ്ങളിലേയ്ക്ക്
പറന്നുവന്ന്
എന്നെപ്പൊതിഞ്ഞിരിക്കുന്ന
കട്ടിയുള്ള കരിമ്പടം പൊഴിച്ച്
ഇത്രയുച്ചത്തിൽ
പൊട്ടിച്ചിരിപ്പിക്കുന്നത് ....
എനിക്ക് മണ്ണിനോടുള്ള പ്രണയം
അതിര് കടക്കുന്നത്‌
നീ കാണുന്നില്ലേ ........

മൗനം

മൗനം

മൗനത്തിന്റെ
മായാ വലയത്തിലാണ്
എല്ലായ്പ്പോഴും
മനുഷ്യര്‍ ....

ആകാശത്തിന്‍റെ അനന്തമായ ,
അലയാഴിയുടെ അഗാധമായ ,
കാലത്തിന്‍റെ അനാദിയായ
മൗനം ....

സൂര്യന്‍റെ കത്തുന്ന ,
കൊടുമുടികളുടെ ഗാംഭീര്യമുള്ള ,
മഞ്ഞിന്‍റെ കുളിര്‍മ്മയുള്ള
മൗനം ...

നിലാവിന്‍റെ മധുരമുള്ള ,
പൂവിന്‍റെ ശാലീനമായ ,
മനസ്സിന്‍റെ തിരിച്ചറിയാനാവാത്ത
മൗനം ...

മണ്ണിന്‍റെ മഹാമൗനം ......

ഇവയെല്ലാം ചേര്‍ന്ന്
നിനച്ചിരിക്കാത്ത
ഒരു നിമിഷത്തില്‍
സംസാരിക്കാന്‍ തുടങ്ങിയാല്‍ ..........

2013 ജൂൺ 20, വ്യാഴാഴ്‌ച

അകലുവാൻ മാത്രമായ്

അകലുവാൻ മാത്രമായ്
അരികിലെന്തിനു വന്നു നീ
കതിരിടും വസന്തമായ്‌
പ്രണയ സുരഭില സന്ധ്യയിൽ

ശിശിര സുന്ദര വേളയിൽ
അലസ മൃദുമയഗീതികൾ
മധുരമായ് പൊഴിഞ്ഞു നീ
മധു പകർന്ന സന്ധ്യകൾ .....

പുലരി മഞ്ഞിൻ ചുംബനം
തനു തലോടിയുണർത്തവേ
ഉയിരിലാകെ നിറയുന്നൂ
പ്രിയതരം നിന്നോർമ്മകൾ ....

2013 ജൂൺ 18, ചൊവ്വാഴ്ച

മഴ എന്നും വേനലിനോട്

മഴ എന്നും വേനലിനോട്
കടപ്പെട്ടിരിക്കുന്നു ......

കാലം വിശ്വസ്തനായ

കാലം വിശ്വസ്തനായ

വഴികാട്ടിയെപ്പോലെ
മുന്നില്‍ നടന്നിട്ടും
അവധൂതന്മാര്‍ ആവര്‍ത്തിച്ചിട്ടും
എന്തിനാണ് നീ നിന്‍റെ

കാഴ്ച്ചയുടെ ജാലകങ്ങള്‍
പിറകോട്ടു തുറക്കുന്നത് .....

നീ ആത്മാവിനാല്‍

നേടിയതൊക്കെയും
മരണത്തിനുപോലും

കീഴ്പ്പെടുത്താനാവാത്തത് .....

തിരമാലകളെ കേട്ടിരുന്ന
ഒരു തണുത്ത സായന്തനത്തിന്
ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു .....

പകലിനെ കൊണ്ടുപോകാന്‍ വന്ന കാറ്റ്
ചിതറിപ്പിച്ച മേഘപ്പൂക്കള്‍
ആകാശ മുറ്റത്ത് പൂക്കളമൊരുക്കുന്നു ...

വാഴ്വിന്റെ ദിനങ്ങള്‍ക്ക്‌ സ്തുതി ചൊല്ലി
വിശ്രാന്തിയിലേക്ക് നടന്നു പോയ
വിലപ്പെട്ടവരെത്തെടി
യാത്രയാവാന്‍
ഞാനുമെന്‍ നൊമ്പരങ്ങളില്‍
മുഖം ചേര്‍ത്തു വയ്ക്കട്ടെ .....

2013 ജൂൺ 16, ഞായറാഴ്‌ച

നക്ഷത്രങ്ങളെ സ്നേഹിച്ച

നക്ഷത്രങ്ങളെ സ്നേഹിച്ച
പെണ്‍കിടാവേ ....
ആരാണ് നിന്നിൽ നിന്നും
ആകാശങ്ങളെ അടർത്തി മാറ്റിയത് ...

ശിലാകാവ്യം

ശിലാകാവ്യം

പ്രിയനേ,
നീ കാണുന്നില്ലേ ...
ഹൃദയം കൊണ്ട് വെണ്ണക്കല്ലില്‍
നീ ഒരുക്കിയസ്വപ്നകാവ്യം
ശരത് കാല ചന്ദ്രികയിലലിഞ്ഞു നില്‍ക്കുന്നത് ...

ഇവിടെഅറ്റമെഴാത്ത കാതങ്ങള്‍ക്കു മേലെ
നക്ഷത്രങ്ങളുടെ ആത്മാവുകളായി നില്‍ക്കുമ്പോള്‍
നിലാവിന്റെമിഴികളില്‍ നിന്നൂര്‍ന്നു വീണ
ഒരു വലിയകണ്ണുനീര്‍ത്തുള്ളി പോലെ.

തണുത്ത കാറ്റിന്റെതലോടലേറ്റടരുന്ന
മഞ്ഞയിലകളുള്ള മരങ്ങളുടെമടിയിലിരുന്ന്
കൈമാറിയസ്വപ്‌നങ്ങള്‍
പ്രണയമന്ത്രങ്ങള്‍ ..
മൌനമടക്കിയ നിമിഷങ്ങള്‍ ..

യമുനയെ ചുറ്റിപ്പറക്കുന്നകോടക്കാറ്റിന്റെ
ചുണ്ടുകളിലിപ്പോഴും
ഒളിച്ചിരിക്കുന്നത് നിന്റെ മന്ദഹാസമല്ലേ ....

2013 ജൂൺ 12, ബുധനാഴ്‌ച

ഗുരുദക്ഷിണ

ഗുരുദക്ഷിണ

കാടിറങ്ങി വന്നൊരിക്കലൊരു
കോമളനാം കാട്ടാളചെക്കൻ
വിദ്യാമോഹമേറിയവനെത്തി -
യാചാര്യ സന്നിധിയിൽ ...
ക്രുദ്ധനായാചാര്യനോതി
നീചജാതിയിൽപ്പിറന്നവൻ നീ
വിദ്യ വേണ്ട നിനക്കെന്നു നിർദ്ദയം ..

നാട്ടു നടപ്പ് നീതിയിതെന്നോ
കാട്ടുനീതി ഇതിലെത്രയോ ഭേദം..
പിന്തിരിഞ്ഞു നടന്നവൻ പക്ഷെ
പിന്തിരിഞ്ഞില്ലവൻ തൻ മനം ..

കാടിനുള്ളിൽ കളിമണ്ണിൻ രൂപത്തിൽ
കണ്ടുപിന്നെയവൻതൻഗുരുവിനെ...
അസ്ത്രവിദ്യകൾ നേടിയെടുത്തവൻ
മറ്റൊരാളിലസൂയയേറ്റും വിധം .

കാലമേറെക്കഴിഞ്ഞൊരുവേളയിൽ
കണ്ടു മുട്ടി ഗുരുവും ശിഷ്യനും
അസ്ത്രവിദ്യയിലഗ്രഗണ്യനിവനെന്നോരറിവിൽ
തന്ത്രമൊന്നുമെനഞ്ഞാചാര്യരൂപൻ
ആരും വേണ്ടീ ഭൂമിയിൽ കേമനായ്
ആരും വേണ്ടെൻ അർജുനനെ വെല്ലാൻ ...

അന്നുമുണ്ടായിരുന്നെന്നോ ഗുരുക്കളിൽ
വന്യമാകും കുടിലതന്ത്രക്കാർ

ഞാൻ നിനക്കു ഗുരുവെങ്കിലേകുക
അമൂല്യമാകുംഗുരുദക്ഷിണനീയെനിക്കായ് .
എന്തുവേണം കൽപ്പിക്കണം ഗുരോ
കൊണ്ടു വന്നീടുമെന്തുമീകാൽക്കൽ ഞാൻ
വിദ്യ ചൊല്ലി തഴമ്പിച്ച നാവാൽ
കല്പ്പിച്ചാചാര്യൻ ലജ്ജാവിഹീനനായ്
വേണ്ട മറ്റൊന്നു മെനിക്കു നിൻ-
വലം കൈയ്യിലെ പെരുവിരലല്ലാതെ .
ലോകമൊന്നുനടുങ്ങീ പൊടുന്നനെ
പക്ഷേപേടി തീണ്ടിയില്ലവനെ തെല്ലും .
കരളറുത്തുനൽകും പോലെയാ
വിരലറുത്തവൻ നല്കി ഗുരുദക്ഷിണ
ഇന്നുമുണ്ടവൻ ലോകർക്ക് മുന്നിൽ
അചഞ്ചലമാം ഗുരുഭക്തിക്ക് സാക്ഷ്യമായ്‌
പോയി പിന്നെ തിരിഞ്ഞു നോക്കാതവൻ
പോയി കാടിൻ മടിയിലേയ്ക്കായ്.
പിന്നെയാരുമറിഞ്ഞില്ലാ വീരൻറെ
ശിഷ്ടജീവിതസഞ്ചാരഗാഥകൾ ...

2013 ജൂൺ 10, തിങ്കളാഴ്‌ച

ഇനിയെൻറെ ജാലകച്ചില്ലയിൽ

ഇനിയെൻറെ ജാലകച്ചില്ലയിൽ
വന്നിരുന്നൊരുമാത്രകൂടി നീ പാടിയെങ്കിൽ...
ഇനിയും മരിക്കാത്ത മനസിൻറെ ചില്ലയിൽ
ഒരു വർണ പുഷ്പമായ് വിടർന്നുവെങ്കിൽ ....

തടവുകാരൻ

തടവുകാരൻ

വേലിയേറ്റ സമയത്ത്
പറവയായ്‌ മാറുന്ന
ഒരു മത്സ്യമുണ്ടത്രേ
ആഴക്കടലിൽ !!!
അതായിരുന്നെങ്കിൽ ....

പിടയ്ക്കുന്ന ഉൾ‍ത്തുടിപ്പുകളോടെ,
പരിഹസിക്കുന്ന
വലക്കണ്ണികളെ നോക്കി
നെടുവീർ‍പ്പുകൾ ‍ അഴിച്ചു വയ്ക്കുമ്പോൾ
സാക്ഷിയാവുന്നത്
നക്ഷത്രങ്ങൾ മാത്രം ...

അലിഞ്ഞു തീരുന്ന നിമിഷങ്ങളൊന്നിൽ
ഞാനും ഇല്ലാതാവും....
പിന്നെ ആത്മാവില്ലാത്ത ദേഹം
ഏതെങ്കിലുമൊരു പ്രാണൻറെ
വിശപ്പാറ്റും ..
കടലിൻറെ മടിയിൽ
സ്വയംമറന്നൊഴുകാൻ
ഇനിയില്ല രാപ്പകലുകൾ ..

രക്ഷപ്പെടാനുള്ള
ഈ പിടച്ചിൽകണ്ട്
വലക്കണ്ണികളുടെ നിത്യത്തടവുകാരനായ
അയാൾ‍ക്ക് ചിരിയടക്കാൻ
കഴിഞ്ഞില്ല ....

2013 ജൂൺ 8, ശനിയാഴ്‌ച

നിഴല്‍പ്പക്ഷി

നിഴല്‍പ്പക്ഷി

ഇരുളിന്‍റെ നീലക്കയത്തിലേയ്ക്കെന്തിനായ്
ഒരു നിഴല്‍പ്പക്ഷിയായ് മാഞ്ഞു പോയ്‌ നീ ...
ചിറകാര്‍ന്ന ചിന്തകളൊക്കെപ്പകുത്ത നീ
സ്വപ്നച്ചിറകേറിയെന്തിനു യാത്രയായി ....

വിടരാത്ത മൊട്ടിൻറെയോര്‍മ്മകളെന്തിനു
വിറകൊള്ളും താരക നോക്കി നില്‍പ്പൂ
പിടയുന്നുണ്ടാര്‍ദ്ര നിലാവിന്റെ കൈകളില്‍
ഒരു മൗനഗീതത്തിന്‍ സ്വപ്നജ്വാല
അടരുന്ന നിമിഷങ്ങളൊക്കെപ്പറയും
നീ പറയാതെപോയൊരാ ജീവഗാഥ ...

കാലമിന്നെന്നെയും കൊണ്ടു പോവുന്നു
കാര്‍മേഘമൗനത്തിന്‍ തീരങ്ങളില്‍

കനവുകള്‍ കാണാന്‍ മറന്നൊരെന്‍ ഹൃദയത്തില്‍
കനല്‍ സൂചി വരയുന്ന നേരങ്ങളില്‍
പടരുന്നു നീയെന്നൊരേകനക്ഷത്രം
തുടികൊള്ളുമാത്മാവിന്നാകാശത്തിൽ .....

2013 ജൂൺ 7, വെള്ളിയാഴ്‌ച

നിലാവ് പൂക്കുന്ന ജമന്തിപ്പാടങ്ങളില്‍

നിലാവ് പൂക്കുന്ന ജമന്തിപ്പാടങ്ങളില്‍
അലസമായിപ്പടര്‍ന്നു താളം പഠിക്കുന്ന
കാറ്റോടു ചേര്‍ന്ന്
പൂക്കളുടെ ഗന്ധം മുത്തിയെടുത്ത് ,
ആകാശത്ത്‌ അദൃശ്യ ചിത്രങ്ങ-
ളെഴുതിമായ്ക്കുന്ന പൂമരച്ചുണ്ടുകളില്‍
സ്വപ്നങ്ങളുടെ പളുങ്കുമണികള്‍
കോര്‍ത്തുവയ്ക്കണം ........

2013 ജൂൺ 5, ബുധനാഴ്‌ച

കഥയില്ലാത്തവള്‍

കഥയില്ലാത്തവള്‍

കാലത്തിൻറെ നൂലെത്താത്ത
ആഴങ്ങളിലേയ്ക്ക്
ഓര്‍മ്മകളുടെ പടവിറക്കം

പുതുമയുടെ പൊളിച്ചെഴുത്തില്‍
പഴമയുടെ കുന്നിമണികള്‍
മറവിയുടെ പേടകത്തിലിട്ടു
ഓര്‍മ്മത്താഴിട്ടു പൂട്ടണം ...

തലമുറകളുടെ ഗന്ധം ആവാഹിച്ച്‌
കാലത്തിൻറെ വിരല്‍പ്പാടുകള്‍ഒപ്പിയെടുത്ത്‌
ഉള്ളിലൊളിപ്പിച്ച പൊട്ടിച്ചിരിയുമായ് നില്‍ക്കുന്ന
ഈ കല്‍പ്പടവുകളില്‍ വച്ചാണ്
സ്നേഹം കൂട്ടിക്കുഴച്ച്‌
അമ്മ ചോറുരുളകള്‍തന്നതും
കഥയുടെ നിധിപേടകങ്ങള്‍
എനിക്ക് മുന്നില്‍ തുറന്നു വച്ചതും
ഞാനതിൻറെ അനന്തമായ
ലോകങ്ങളിലേക്ക്
ചിറകു വിരിച്ചു പറന്നതും....

പുനര്‍ജ്ജന്മം തേടുന്ന
പറവകളുടെ ആത്മാക്കള്‍
അലഞ്ഞു തിരിയുന്ന താഴ്വാരങ്ങളിലെ
ഞാവല്‍മരക്കാടുകളില്‍
ചുവന്ന റോസാപ്പൂവിനെ പ്രണയിച്ച്‌
ഒടുക്കം സ്വയമൃത്യു വരിച്ച
ഒരു കൃഷ്ണപക്ഷക്കിളിയുടെ
ആത്മാവിൻറെ തേങ്ങലുകള്‍
ഇപ്പോഴും കേള്‍ക്കാമെന്ന
കഥ മാത്രം ഓര്‍മ്മയില്‍
പച്ചച്ച് നില്‍ക്കുന്നുണ്ട് ...

ജീവിതത്തിലെ കടംകഥകള്‍ക്ക്
ഉത്തരം തേടുമ്പോള്‍
കഥയുടെ വര്‍ണ്ണങ്ങളില്‍
ശേഷിക്കുന്നത് കറുപ്പ് .

ഓര്‍മ്മകളെ ,
എന്തിനാണ് നിങ്ങളെൻറെ
കഥയുടെ ആകാശങ്ങള്‍
കവര്‍ന്നെടുത്ത്‌
നക്ഷത്രകന്യകള്‍ക്ക്
ഉറങ്ങാന്‍ കൊടുത്തത് .

2013 ജൂൺ 4, ചൊവ്വാഴ്ച

നക്ഷത്ര മൌനം

നക്ഷത്ര മൌനം

ഭൂമിയില്‍ പ്രണയ താളം
തുടിക്കുന്ന രാവുകളില്‍
നിലാവിൻറെ
കൈവഴികളിലൂടെ
ആകാശം ഒഴുകി വന്ന്‌
ഭൂമിയെ ചുംബിക്കാറുണ്ടത്രെ ..

പുതു മഴയുടെ ആലസ്യത്തില്‍
പച്ചപ്പിൻറെ പൊടിപ്പുകള്‍ വിടര്‍ത്തി
രോമാഞ്ചം കൊള്ളുന്നഭൂമിയെ
മഞ്ഞത്തൂവലുകള്‍
പൊതിയുന്ന സന്ധ്യയില്‍
മഴവില്‍ത്തുണ്ടിൻറെ ചുംബനമേറ്റ് ചുവന്ന
ചക്രവാളത്തിലേക്ക് അലസമായി പറക്കുന്ന
പറവകളെ നോക്കി
പ്രണയ മന്ത്രം ചൊല്ലുമ്പോള്‍
നിൻറെ മിഴിക്കോണിലെ
നക്ഷത്ര മൌനം പറയാതെ പറഞ്ഞത് ....

കരിന്തിരി കാഴ്ചകള്‍
കണ്ടു പൊള്ളിയ
കൃഷ്ണമണിയുടെ കറുപ്പില്‍
നക്ഷത്രങ്ങളുടെ വെള്ളി വെളിച്ചം
പകര്‍ത്തിയെടുത്ത്
നമുക്ക് കാഴ്ചകള്‍ കാണാം ..

2013 ജൂൺ 2, ഞായറാഴ്‌ച

ഒരു ദിനം

ഒരു ദിനം

ഇനി വരും കാലത്തിലെങ്ങാനുമൊരുദിനം
ഇതിലെ വന്നീടുമോ പ്രണയമേ നീ ..........
ഇവിടെ നിൻ‍ സ്നേഹക്കടംബിൻറെപൂവുണ്ട്
ഇരുളുന്ന രാവിനെ പ്രണയിച്ച പകലുണ്ട്
രാവ്പാടുന്ന രാപ്പാടി ചിന്തുണ്ട്
കരളിൻറെ കാമ്പ് കടഞ്ഞിട്ട വാക്കുണ്ട്
കിളിയുറങ്ങാ മഴക്കാടുമുണ്ട് .

സ്വപ്‌നങ്ങൾ മേഘ ചിറകുകളിലേറി
ചക്രവാളങ്ങൾ ‍ തേടും കാലം...
കാലം ചുരുങ്ങിപ്പോയ്നമ്മളിലേയ്ക്കന്നു
വാനമുഡുക്കളുംസാക്ഷിയായി

കത്തുന്ന സൂര്യനായ്തെളിയും നിലാവായ്
നുരയുന്ന വീഞ്ഞുമായ്നിൻ‍ പ്രണയം ...

കളം മാറിക്കളിക്കുന്ന കാലമാം മാന്ത്രികൻ
ഇരുളുന്ന ജീവിതനേർ‍ക്കാഴ്ചകളോരോന്നായ്
നിരനിരയായി നിരത്തിവയ്ക്കേ,
കൂട്ടിക്കിഴിക്കലിനൊടുവിലായന്നു നാം
വേറിട്ട യാത്രതുടങ്ങിയ വേളയി-
ലൊരു നാളൊരു സൗവർണസന്ധ്യയിൽ
നീയെന്ന പ്രണയസുധാരസമൊഴുകിപ്പോയി...
ഇനിയും പിറക്കാത്ത സ്വപ്‌നങ്ങൾ കൂട്ടി നീ
മഴവില്ലിനൊപ്പം നടന്നു പോയി .........

ബധിരകർ‍ണ്ണങ്ങളിൽസംഗീതമെന്ന പോൽ ,
വിരലില്ലാ കൈകളിൽ വീണകളെന്നപോൽ ‍ ,
തിരിയുമീ ജീവിത ചക്രംതിരിച്ചു ഞാനിവിടെയീ -
ക്കോണിലന്തിച്ചിരിക്കുന്നു....

ഇനി വരും കാലത്തിലെങ്ങാനുമൊരുദിനം
ഇതിലെ വന്നീടുമോ പ്രണയമേ നീ ....

2013 ജൂൺ 1, ശനിയാഴ്‌ച

എവിടേയ്ക്ക് പോകുവാനിത്ര തിടുക്കത്തിൽ...........

എവിടേയ്ക്ക് പോകുവാനിത്ര തിടുക്കത്തിൽ
മറയുന്നു കരിമേഘജാലങ്ങളെ നിങ്ങൾ
ഒരു മാത്ര ഇവിടെ വന്നൊന്നു നിൽക്കൂ
ഒരു കുമ്പിൾ മഴപ്പൂക്കൾ തന്നുപോകൂ ...

ഇലകൾ

ഇലകൾ

സർ‍വം സാക്ഷിയായ സൂര്യനടക്കം
പ്രപഞ്ചത്തിലെ
ചരങ്ങളും അചരങ്ങളു മായതെല്ലാം
കാലത്തിൻറെ കണക്കൊപ്പിച്ച്‌
കൊഴിയാൻ വിധിക്കപ്പെട്ടിരിക്കുന്ന
ഇലകൾ ‍ മാത്രം ........

വരാനിരിക്കുന്ന വസന്തത്തിനു വേണ്ടി
പൂക്കൂടകൾ ‍ നെയ്തൊരുക്കുമ്പോഴും
ചില്ലകളെ നൃത്തം പഠിപ്പിക്കുന്ന
കാറ്റിനോട് സല്ലപിക്കുമ്പോഴും
അറിയുന്നില്ല
ഇലച്ചാർത്തിൻറെ വിടവിൽക്കൂടി
ഒഴുകിവരുന്നത്‌
ഇരുളിൻറെ നേർ‍ത്ത തുള്ളികളാണെന്ന് ....

ചില്ലകളിൽ‍ വെയിൽ‍ പൂക്കുന്നതിൻറെ
ആഹ്ളാദത്തിമിർ‍പ്പിൽ ‍ ,
മരത്തെ അതിജീവിപ്പിക്കുന്നത്
താനാണെന്ന അഹംബോധത്തോടെ
നിൽ‍ക്കുമ്പോഴായിരിക്കും
കൊഴിയാനുള്ള സമയമെത്തുന്നത് ......

പിന്നെ
ഋതുഭേദങ്ങളുടെ നിശ്വാസങ്ങളറിയാതെ
മണ്ണിൻറെ മടിയിലേയ്ക്ക് ....

ചില്ല വിട്ട്‌ കൊഴിഞ്ഞു പോരുമ്പോൾ
ഇല എന്തായിരിക്കും
വൃക്ഷത്തോട് പറയുന്നത് ....

ചെമ്മരത്തി (2)

ചെമ്മരത്തി

വാന്താർമുടിപ്പുഴയുടെ
ഓളങ്ങൾ ക്കെന്നും
ചോരയുടെ മണമാണ് ...
മണ്ണിൻറെ ചോര വാർന്ന്
കലങ്ങാറുള്ള
വാന്താർ മുടിപ്പുഴ ..
കതിവന്നൂർ ദേശത്തിൻറെ
വികാരമായ വാന്താർമുടിപ്പുഴ ...

ഈ തീരങ്ങളിലാണ്
കതിവന്നൂർ ദേശത്തെ
രക്ഷിക്കാൻ പടയ്ക്കു പോയ
മന്ദപ്പനെയും തേടി
ചെമ്മരത്തി അലഞ്ഞത് ..
വാക്കുകളിൽ ആര്യവാളിൻറെ മൂർച്ചയും
അരക്കൻ വില്ലിൻറെ ഞാണ്‍മുഴക്കവുമുള്ള,
ആത്മവിശുദ്ധിയുടെയും
തിളങ്ങുന്ന നേർമ്മയുടെയും
പവിത്രതയുള്ള ചെമ്മരത്തി ...

ഇതിൻറെ തീരങ്ങളിലിരുന്നാണ്
മന്ദപ്പനും ചെമ്മരത്തിയും
അവരുടെ അവസാനിക്കാത്ത
സ്വപ്‌നങ്ങൾ ഉരുക്കഴിച്ചത് ..
വാന്താർമുടിപ്പുഴയിലെ
ഓളങ്ങൾ പോലെ
വീണ്ടുംവീണ്ടുംചെമ്മരത്തിയിലേയ്ക്കു
മടങ്ങിയെത്തുന്ന മന്ദപ്പൻ ..

മന്ദപ്പനെ കാണാതെയുഴറുന്ന
ചെമ്മരത്തിയോടൊപ്പം
വാന്താർമുടിപ്പുഴയുടെയും ഉള്ളുരുകി
പടക്കളത്തിൽ
മന്ദപ്പൻ വധിക്കപ്പെട്ടു
എന്നറിയുന്നത് വരെ ....

ഒടുവിൽ മന്ദപ്പൻറെ
ചിതയിലമർന്ന്‌
നിശബ്ദതയുടെ
താഴ്വാരങ്ങളിലേയ്ക്കൊഴുകി
ചെമ്മരത്തിയും ...

ചിതയോടുങ്ങി
ബലിതർപ്പണത്തിനെത്തിയവർ കണ്ടത്
വാന്താർ മുടിപ്പുഴയിൽ
മുങ്ങി നിവർന്ന്
ചിറകു വിരിച്ച് പറന്നകലുന്ന
രണ്ടു തെയ്യക്കോലങ്ങളെയായിരുന്നുവത്രേ ..

കതിവന്നൂർ വീരൻറെയും
ചെമ്മരത്തിയുടെയും
ആത്മദുഖങ്ങളും പേറി
ഒഴുകിക്കൊണ്ടേയിരിക്കുന്നു
വാന്താർ മുടിപ്പുഴ ...
മണ്ണിൻറെ ചോര വാർന്ന്
കലങ്ങാറുള്ള വാന്താർമുടിപ്പുഴ.....

നിഴൽനാടകം

നിഴൽനാടകം

ഉയർന്നു പറക്കാൻ
ആകാശം തേടിയ കിളി
വെയിൽത്തുള്ളികളേറ്റ്
കുഴയുന്നത് പോലെ
കാലം വിതുമ്പിക്കൊണ്ട്
കടന്നു പോവുന്നു ...

മരണപ്പെട്ടവളുടെ
പതിഞ്ഞകാൽവെയ്പ്പുമായി
ഇരുളിലൂടെ ആരോ
പിന്തുടരുന്നുണ്ട് ...

ഇനിയൊരു നാടകമാടാൻ
ചമയങ്ങളില്ലാതെ
ജീവിതമെന്നമഹാസ്വപ്നത്തിന്
തിരശീല വീഴുകയായ് ........

ഉണ്ണിക്കുട്ടൻറെ കാഴ്ചകൾ

_ഉണ്ണിക്കുട്ടൻറെ കാഴ്ചകൾ

മുറ്റത്തെ പേര മരത്തിൻറെ -
ചില്ലയിൽ ചുറ്റിപ്പിണഞ്ഞു
പുണർന്നു കിടക്കുന്ന
നക്ഷത്ര മുല്ലയ്ക്ക് ശിങ്കാരം ..

വെള്ളക്കിളിച്ചുണ്ടൻ മാവിൻറെ
തുഞ്ചത്ത് തഞ്ചത്തിലാടുന്ന -
തേനൂറും മാമ്പഴം തിന്നു മദിക്കുന്ന
പൂവാലനണ്ണാന് കളിയാട്ടം .....

പൊൻകുഞ്ഞിന്നിളം മേനി
നക്കിത്തുടചൊളി കണ്ണാലുണ്ണി -
ക്കുട്ടനെ നോക്കും പൂവാലിപ്പയ്യിന് പായാരം

പാതി ചരിഞ്ഞെല്ലാം കണ്ടു രസിക്കുന്ന
കാക്ക ചെറുക്കന് വിളയാട്ടം .........

കണ്ടിട്ടും കണ്ടിട്ടും പോരാത്ത
കാഴ്ചകൾ
കണ്ടു നടക്കുന്ന
എന്നുണ്ണിക്കുട്ടന് സന്തോഷം ......

നിശബ്ദത

നിശബ്ദത

മറക്കാൻ‍ പഠിക്കുകയാണ് ഞാൻ
നോവിൻറെ ചോരചിന്തുന്ന ഓർ‍മ്മകളെ ,
പാടിയകന്ന പകൽ‍ക്കിളികളെ,
കനൽ ചീളുകൾ കൊരുത്തു വച്ച്
കരളടർ‍ത്തിക്കൊണ്ടുപോയ കാലത്തെ ........

വിശ്വാസത്തിൻറെ
നേരിയ നൂലിഴകൾ‍ ചേർ‍ത്തുവച്ച്
വിഗ്രഹങ്ങൾ നെയ്തെടുക്കുമ്പോഴേക്കും
അതിനെ തച്ചു തകർ‍ക്കാനായി
കൊടുങ്കാറ്റുകൾ
ഉയിർത്തെഴുന്നേറ്റിരിക്കും ....

നിശബ്ദത ഉറവെടുക്കുന്നത്
കൊടുങ്കാറ്റുകൾ‍ക്ക്
മുൻ‍പായിരിക്കുമോ
അതോ ശേഷമോ .......

2013 മേയ് 22, ബുധനാഴ്‌ച

ശിലാ ദുഃഖം

ശിലാ ദുഃഖം
**************
ശിലായുഗത്തിലെ
നിമിഷാര്‍ധങ്ങളിലെങ്ങോ
തുടങ്ങിയതാണ്‌
ഈ തപസ് .........

മൌനമുറങ്ങുന്ന
താഴ്വാരങ്ങളിലെ
ദേവദാരു പ്പൂക്കളോട്
പരിഭവം പറഞ്ഞെത്തിയ
വായാടിക്കാറ്റ്
ഒരു നുള്ള് പൂമണം തരാതെ പോയത്
അറിഞ്ഞിട്ടും അറിയാതെ ..
ഋതു കന്യകമാര്‍
നേദിച്ച് പോയ
പൂക്കള്‍ കാല്‍ച്ചുവട്ടില്‍
വീണുകിടക്കുന്നത് കണ്ടിട്ടും കാണാതെ .......

കാവല്‍ക്കാരില്ലാത്ത
ദേശത്തുനിന്നും
കണ്ണില്‍ കൌശലവും
കരളില്‍ കവിതയും നിറച്ച്
ദേവസാന്നിധ്യമുള്ളകരങ്ങളു മായെത്തുന്ന
ശില്‍പ്പിയുടെ സ്പര്‍ശപുളകത്തില്‍
ലയിക്കാന്‍ ..............

ധ്യാനിക്കുന്ന ചിരിക്കുന്ന കരയുന്ന
എണ്ണമറ്റ ബുദ്ധന്മാരും
സാലഭന്ജികകളും
മൌനം കുടിച്ച് വറ്റിച്ച്
ഞങ്ങളിലുറങ്ങുന്നു ...

ശില്പജന്മം കൊതിച്ച
എത്രയെത്ര ശിലകള്‍
ചവിട്ടിക്കുതിച്ചു
കടന്നു പോയ കാലപുരുഷന്‍റെ
പാദങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന്
പൊടിഞ്ഞു പൊടിഞ്ഞ്
കല്ലായ്‌ മണ്ണായ്
തരിയായ് പിന്നെ ധൂളികളായ്
കാറ്റിന്‍റെ പടവുകള്‍ കയറി
ശൂന്യതയില്‍ വിലയം പ്രാപിച്ചിരിക്കുന്നു .....

വലംവച്ച് പോകുന്ന
കാറ്റിലെങ്ങാനുമൊരു
ഉളിയുടെ പൊട്ടിച്ചിരി
ഒളിച്ചിരിക്കുന്നുണ്ടോ ..............

ഗണപതയേ നമ :

ഗണപതയേ നമ :
_____________
അമ്മയെപ്പോലെ
അളവറ്റ സ്നേഹം തരാന്‍
അക്ഷരങ്ങള്‍ക്ക് കഴിയുമെന്ന
തിരിച്ചറിവിന്റെ പാതകളില്‍ വച്ചാണ്
ഞാനവയെ സ്നേഹിച്ചു തുടങ്ങിയത് ...

കൊക്കൂണിന്‍റെ
മഹാമൌനത്തിന്‍റെ
പൊരുള്‍ ചൊല്ലുന്ന
ചിത്രശലഭങ്ങളുടെ
മാസ്മരികതയോടെ
അക്ഷരങ്ങള്‍
മുന്നില്‍ നൃത്തം ചെയ്യുമ്പോള്‍
കരള്‍ പൊള്ളിക്കുന്ന ചിന്തകള്‍
അകലങ്ങളില്‍ പതുങ്ങും ......

അക്ഷരപ്പച്ചയുടെ കുളിരില്‍
മുങ്ങി നിവരുമ്പോഴൊക്കെ
മഴയെ അളവില്ലാതെ
അനുഭവിക്കുന്ന
മരങ്ങളുടെ നിര്‍വൃതി
ഞാനറിയുന്നുവെങ്കിലും
അറിവിന്റെ ഒരു ചെറു ചിമിഴ് പോലും
നിറഞ്ഞില്ലയെന്ന സത്യം
സൂര്യനെപ്പോലെ
എന്നെ നോക്കി
ചിരിക്കുകയാണിപ്പോഴും .....

നക്ഷത്രങ്ങള്‍ക്കിടയില്‍

നക്ഷത്രങ്ങള്‍ക്കിടയില്‍
___________________

ശരത് കാലത്തിന്റെ വിടവിലൂടെ
ഒഴുകി വന്ന മഞ്ഞു കാറ്റിന്
നിന്റെ മുഖമായിരുന്നു ......

മോഹങ്ങളുടെ കണ്ണില്ലാ
കുതിരകള്‍ മേഞ്ഞു നടക്കുന്ന
തടാക തീരത്ത് തപസു ചെയ്യുന്ന
പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്
പലായനം നടത്തുന്ന
ഉറുമ്പിന്‍ പറ്റങ്ങള്‍ .....

കൂട്ടിലെ വിശപ്പിനായ്
ധാന്യക്കതിരുകള്‍
കൊത്തിപ്പറക്കുന്ന
കിളിപ്പെണ്ണിന്‍റെ
കണ്‍ തിളക്കത്തില്‍
അമ്മ മനസിന്റെ നേര്‍ക്കാഴ്ച ...

കാഴ്ച്ചകള്‍ക്കപ്പുറത്ത്
മഞ്ഞു തിന്ന്‌ മത്തു പിടിച്ച്
കുയിലമ്മയുടെ വായിലകപ്പെട്ട
മിന്നാമിന്നിയുടെ അലറിക്കരച്ചില്‍ ....

കാഴ്ചകളുടെ വേലിയേറ്റം
കരളിന്നാഴങ്ങളില്‍ .......

രാവിന്‍ മൌനത്തില്‍
നിലാവിന്റെ തലോടലേറ്റ്
വിരിയുന്ന പൂവിന്‍ ദളങ്ങളുടെ
നേര്‍ത്ത ഒച്ചയുടെ
സൌന്ദര്യം പോലെ
നിന്റെ മിഴിവെട്ടത്തിലൊതുങ്ങുന്ന
ഇത്തിരി നിഴലാവാന്‍ .......

കണ്ണ് ചിമ്മിചിരിക്കുന്ന
നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന്
മറ്റെന്താണ്‌
ഞാന്‍ വായിച്ചെടുക്കുന്നത്
നിന്റെ പേരല്ലാതെ ..........

2013 മേയ് 20, തിങ്കളാഴ്‌ച

നീ പോവുക

നീ പോവുക

പാഥേയമില്ലാത്ത
പാന പാത്രങ്ങളില്ലാത്ത
ഈ യാത്രയില്‍
പിന്‍വിളികള്‍ക്ക്
ചെവി കൊടുക്കാതെ
നീ പോവുക ....

ജീവിതത്തിൻറെ
പെരുക്കപ്പട്ടിക
കാണാതെ
പഠിക്കുന്ന തിരക്കില്‍
നീ മറന്നു വച്ച സ്വപ്‌നങ്ങള്‍
പിന്‍ തുടര്‍ന്നേക്കാം
തിരിഞ്ഞു നോക്കരുത് ....

നിനക്ക് താണ്ടുവാന്‍
വഴികളേറെയാണ് ..

ദിക്കറിയാത്ത നേരങ്ങളില്‍
നേരുള്ള നക്ഷത്രങ്ങളും
മേഘ കുഞ്ഞുങ്ങളെ
മഞ്ഞിന്‍ ചിറകിലൊളിപ്പിക്കുന്ന
മാലാഖമാരും
നിനക്ക് വഴികാട്ടികളാകും....

സൂര്യഗോള ത്തെയും
നിലാവ് പാടങ്ങളെയുംമറികടന്ന്‌
നീ നിൻറെ സ്വപ്നരാജ്യത്തിലെത്തും..

പക്ഷെ ...
പോവുമ്പോള്‍
നീ നിൻറെ നോവുകളെ
കൂടെ കൂട്ടാന്‍
മറക്കരുത് ..............

2013 മേയ് 19, ഞായറാഴ്‌ച

നീലശംഖുപുഷ്പങ്ങൾ

പ്രിയംവദാ ....
നീയെന്താണിങ്ങനെ ....
എന്നും നിൻറെ പേരിനോട്
നീതി പുലർത്തിയിരുന്ന
നീയെന്താണിപ്പോൾ മൗനം ...

നീ ഓർക്കുന്നുണ്ടോ
കുട്ടിക്കാലത്ത്
നമ്മുടെ പകലുകളെ
നിറക്കൂട്ടണിയിച്ചിരുന്ന ,
നിഴലും വെളിച്ചവും
ഇണ ചേർന്ന് കിടക്കുന്ന ,
ചീവീടുകൾ ജുഗൽബന്ദി നടത്തുന്ന
തെക്കേത്തൊടി ...
അവിടെയിപ്പോൾ
ശംഖുപുഷ്പങ്ങൾ വിരിയാറേയില്ല...
എന്നും നിന്നെ കൊതിപ്പിച്ചിരുന്ന
നീലശംഖുപുഷ്പങ്ങൾ ...
അവയും നിന്നെപ്പോലെ
മൌനത്തിലാണ് ....

ഒരു മഞ്ഞുകാലസായാഹ്നത്തിൽ
ശംഖുപുഷ്പങ്ങളോടൊപ്പം
എന്നെയും മാറ്റി നിർത്തി
നീ പറന്നകന്നപ്പോൾ
ശേഷിച്ചത്
നിരന്തരം തിരമാലകൾ തെറുത്തെടുക്കുന്ന
കടൽ പോലെ അശാന്തമായ
മനസ് മാത്രം ....

ഞാനിന്ന് ഇവിടെ തനിച്ചാണ്
പ്രിയംവദാ ...
കൂട്ടിന് ശംഖുപുഷ്പങ്ങളും
ജുഗൽബന്ദിയുമില്ല ..
ഒച്ചയില്ലാത്തവരുടെ സംഗീതവും
തുളച്ചുകയറുന്ന നിശബ്ദതയും മാത്രം ....

പ്രിയംവദാ
ഇവിടേയ്ക്ക് ഒരിക്കൽക്കൂടി നീ വരണം
അന്നും നിൻറെ കൈയിൽ
എപ്പോഴത്തെയും പോലെ
എനിക്കുവേണ്ടി
ഒരുകുടന്ന ശംഖുപുഷ്പങ്ങൾ വേണം
നൊസ്റ്റാൾജിയയുടെ മണമുള്ള
നീലശംഖുപുഷ്പങ്ങൾ .......

2013 മേയ് 18, ശനിയാഴ്‌ച

സമാന്തരങ്ങൾ

വളഞ്ഞു പുളഞ്ഞും
ചിലപ്പോൾ ‍ നിവർ ‍ന്നും
കൈയെത്തിയാൽ ‍ തൊടാമെന്ന്
വ്യമോഹിപ്പിച്ചും
നാം സമരേഖകൾ .....

വാളും ചിലമ്പുമെടുത്തു വന്ന
കാലത്തിൻറെ
വെളിച്ചപ്പാട് തുള്ളലിൽ
ചിതറിപ്പോയ കാഞ്ചന മണികൾ ‍ ..

നിൻറെ അസാന്നിധ്യത്തിൽ
പിന്നിട്ട സന്ധ്യകൾ .....
എൻറെ ചുമർചിത്രങ്ങളിലെ
നിഴലുകളിലേയ്ക്കൊതുങ്ങി
നിൻറെ മൗനം .....
ഇടനേരങ്ങളിൽ
ഒച്ചയില്ലാതെ വന്ന
ഓർ‍മ്മകളിൽ
നീയൊരു കടങ്കഥയായി ....

ഇന്ന്
തൂവൽ‍ മിനുക്കമുള്ള
നനുത്ത മൂടൽ മഞ്ഞ്
മണ്ണിനെ പൊതിയുമ്പോൾ ,
കാറ്റ് കടഞ്ഞെടുത്ത
മെലിഞ്ഞ വേനൽ‍ മേഘങ്ങളുടെ
ലാഘവത്തോടെ
മനസ് തളിർ‍ക്കുന്ന
ഈ പുലർ ‍ കാലത്ത്
പൂവായ പൂവൊക്കെ
സാക്ഷിയാക്കി
ഞാനറിയുന്നു
ചിപ്പിക്കുള്ളിൽ
മുത്തെന്ന പോലെ
നീയെൻറെ ഉള്ളിൻറെയുള്ളിൽ
ഭദ്രമായിരുപ്പുണ്ട് .......

യാത്രാമൊഴി

മഞ്ഞുപൂക്കള്‍ ചൂടിയ
മാലാഖ പെണ്‍കൊടിമാര്‍
വിടര്‍ന്ന നീല മിഴികളുമായി
ചുറ്റിലും നില്‍ക്കുന്നുണ്ട് ...
അവരുടെ മിഴികളിലെ
തിടുക്കത്തിന്
മൂര്‍ച്ച കൂടിയിരിക്കുന്നോ ........

ചിതലെടുത്ത ഓര്‍മ്മപ്പുസ്തകത്തിലെ
പൊട്ടും പൊടിയും നുള്ളിയെടുത്ത്
കൂട്ടി വായിക്കുമ്പോള്‍ തെളിയുന്നത്
പറയാന്‍ മറന്നതും
കേള്‍ക്കാന്‍ കൊതിച്ചതും
മധുരതരങ്ങളായിരുന്നുവെന്ന്.....

വൈകിയെത്തുന്ന തിരിച്ചറിവുകള്‍
നഷ്ടബോധം ഉളവാക്കുമെന്ന്
വയല്‍പൂക്കളെ പുല്‍കിയെത്തിയ
കാറ്റ് കാതില്‍ പറഞ്ഞു പോയി.....

ഇനി യാത്ര ...
കടമെടുത്ത നിശ്വാസങ്ങള്‍
തിരികെയേല്‍പ്പിച്
മോഹങ്ങളുടെ നിറക്കൂട്ടുകള്‍
എന്നേക്കുമായി അടച്ചുവച്ച്‌............

സ്വപ്നങ്ങളുടെ ജാലകപ്പുറത്ത് നിന്ന്
കണ്ടു മോഹിച്ച
നിശബ്ദതയിലുറങ്ങുന്ന
കുളിരുള്ള സംഗീതത്തില്‍
ലയിക്കണം ....

ഇനി മാത്രകള്‍ ബാക്കിയില്ല ...
അവസാനയിതളും
കൊഴിഞ്ഞു വീഴുന്നു....

2013 മേയ് 9, വ്യാഴാഴ്‌ച

ജീവിതത്തിലെ കടംകഥകൾക്ക് ..

ജീവിതത്തിലെ കടംകഥകൾക്ക്
ഉത്തരം തേടുമ്പോൾ
കഥയുടെ വർ‍ണ്ണങ്ങളിൽ
ശേഷിക്കുന്നത് കറുപ്പ് ..........

ഓർമ്മകളെ ,
എന്തിനാണ് നിങ്ങളെൻറെ
കഥയുടെ ആകാശങ്ങൾ
കവർ‍ന്നെടുത്ത്‌
നക്ഷത്രകന്യകൾ‍ക്ക്
ഉറങ്ങാൻ കൊടുത്തത് ....

ഉണരുന്നില്ല ഞാൻ ...

ഉണരുന്നില്ല ഞാൻ
നിന്നിലൂടല്ലാതെ
ഒഴുകുന്നില്ല ഞാൻ
നിന്നിലേയ്ക്കല്ലാതെ
എരിയുന്നില്ല ഞാൻ
നിൻ മിഴികളിലല്ലാതെ
പിടയുന്നില്ല ഞാൻ
നിന്നോർമ്മകളിലല്ലാതെ .........

2013 ഏപ്രിൽ 28, ഞായറാഴ്‌ച

അനന്തരം

______ അനന്തരം

ഒരു വലിയ പൂവിൻറെ ഇതളുകൾ പോലെ
ഓരോ ദിനവും അടർന്ന് കൊഴിയുന്നു
അതിനു മുൻപ്
പറയാൻ മറന്ന വാക്കുകളുടെ
പൊട്ടും പൊടിയും നുള്ളിയെടുത്ത്
ഞാൻ നിനക്കായ്
ഒരു കവിത കുറിക്കുന്നുണ്ട് ....

ഗുൽമോഹർ പൂക്കൾ
ശലഭങ്ങളായ് ചിറകുനീർത്തുന്ന
പാതയിലൂടെ നിൻറെ ചെറുവിരലിനൊപ്പം
എൻറെ ചെറുവിരൽ ചേർത്തു വച്ച്
നമുക്കാകവിത ഉറക്കെയുറക്കെ ചൊല്ലണം

അന്നേരം
കാർമേഘങ്ങൾ വിലക്കുകൾ മറികടന്ന്
സ്വർണ്ണനൂലായ് മണ്ണിൻറെ ആത്മാവിലേയ്ക്ക്
ആഴ്ന്നിറങ്ങും .....
കിളിച്ചുണ്ടുകൾ മൗനം മറന്ന്
ശ്രുതി താളങ്ങൾ മീട്ടും
വസന്തം മിനുക്കിയെടുത്ത കാറ്റ്
ചെമ്പകപ്പൂക്കളുടെ കാതിൽ
സ്വരരാഗമന്ത്രങ്ങൾ ഉരുക്കഴിക്കും ....

അനന്തരം ....
നീയും ഞാനും
നിഴലുകൾ ഇല്ലാത്ത
രൂപമായ്‌ മാറും ......

--

http://ormmappottukal.blogspot.com/

2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

ഭൂമിഗീതം


ഭൂമിയ്ക്ക് വേദനിക്കുന്ന രാവുകളിൽ
നിലാവിൻറെ മിഴികളിലൂടെ
ആകാശം ഒഴുകി വന്ന്
ഭൂമിയെ തലോടാറുണ്ടത്രെ ..

അപ്പോൾ
തിരമാലകളും കിളികളും
സംഗീതം പൊഴിക്കും
മരങ്ങൾ നൃത്തം ചെയ്യും
പൂക്കൾ ശലഭങ്ങളെപ്പോലെ
ചിറകു വിരിച്ച്
പാറി നടക്കും .....

http://ormmappottukal.blogspot.com/

2013 ഏപ്രിൽ 20, ശനിയാഴ്‌ച

ജലപ്പിശാച്

മഴനാരുകൾ ഭൂമിയെ പ്രണയിച്ചതിൻറെ
ശേഷിപ്പ് പോലെ
മുറ്റത്തിൻറെ ഓരത്ത്
ഉറ പൊട്ടുന്ന കുഞ്ഞരുവികളെ
കണ്ണിമയ്ക്കാതെ കണ്ടു നിന്ന
കുട്ടിക്കാലത്തിന്നിപ്പുറം
കൈതപ്പൂ മണമുള്ള
പുഴയിലും
തൊടിയിൽ വരാലുകൾ
കാവൽ കിടക്കുന്ന കുളത്തിലും
മണിക്കൂറുകളോളം
നീന്തിത്തുടിച്ചപ്പോൾ
അമ്മ ചാർത്തിത്തന്ന
കളിപ്പേരാണ്
"ജലപ്പിശാച് "...

മഴനീർത്തുള്ളികളോടും
പുഴയോടുമുള്ള
ഒടുങ്ങാത്ത മോഹം കണ്ട്
കളിക്കൂട്ടുകാർ
ഒളിഞ്ഞും തെളിഞ്ഞും വിളിച്ചു
"ജലപ്പിശാച് "...

ടാപ്പ്‌ തുറന്നിട്ട്‌
ഒഴുകുന്ന വെള്ളത്തെ നോക്കി
മതി മറന്നു നിന്നപ്പോൾ
ചെവിയിൽ നുള്ളി വേദനിപ്പിച്ച്‌
കൂട്ടുകാരനും വിളിച്ചു
"ജലപ്പിശാച് "...

കുഴലിലൂടെ ഒഴുകിയെത്തുന്ന
വെള്ളിനൂലുകളുടെ സമൃദ്ധിയിൽ
മനസിനെ തണുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ്
അശനിപാതം പോലെ
പത്രവാർത്തയെത്തുന്നത്
"പൈപ്പ് പൊട്ടി
രണ്ടു ദിവസത്തേക്ക്
നഗരത്തിൽ‍ കുടിവെള്ളം മുടങ്ങും"...

അങ്ങനങ്ങനെ
ജലപ്പിശാചായി കഴിഞ്ഞിരുന്ന ഞാൻ
ജലം കിട്ടാതെ
പിശാചായി മാറിക്കൊണ്ടിരിക്കുന്നു .......


http://ormmappottukal.blogspot.com/

2013 ഏപ്രിൽ 19, വെള്ളിയാഴ്‌ച

അമ്മയിലൂടെ

അമ്മയിലൂടെ
അക്ഷരങ്ങളിലൂടെ
ഗുരുക്കന്മാരിലൂടെ
അറിഞ്ഞ
പുരാണ രാവണന്
പത്തു തലയും
ഒരു മനസും

ഇന്ന്
കണ്ടും കേട്ടും അറിയുന്ന
രാവണൻമാർക്ക്
ഒരു തലയും
പത്തു മനസും ....

--

http://ormmappottukal.blogspot.com/

സന്ധ്യയ്ക്ക് വിരിയുന്ന

സന്ധ്യയ്ക്ക് വിരിയുന്ന
കുടമുല്ലപ്പൂക്കളാണ്
ഓർമ്മകളുടെ
ഒരു പൂക്കാലം
ബാക്കിയുണ്ടെന്ന്
മനസിലാക്കിത്തരുന്നത്
--

http://ormmappottukal.blogspot.com/

2013 ഏപ്രിൽ 15, തിങ്കളാഴ്‌ച

സൂര്യപുത്രൻ

സൂര്യപുത്രൻ

ഞാൻ ‍ സൂര്യപുത്രൻ
എങ്കിലും
സൂതപുത്രനെന്നു
കേൾക്കാൻ വിധിക്കപ്പെട്ടവൻ....

അറിവിൻറെ ഉണർച്ചകളിൽ
കണ്ടെത്തിയ
അറിയപ്പെടാത്ത സത്യം
നെരിപ്പോടായി
നെഞ്ചിൽ പേറി നടന്നവൻ .

വിദ്യ നേടാനുള്ള
അടക്കാനാവാത്ത
ആഗ്രഹത്താൽ
കളവു പറഞ്ഞ്
നേടിയ ശിഷ്യത്വം
ഗുരുശാപത്തിൽ
കൊണ്ടെത്തിച്ചപ്പോൾ
നഷ്ടമായത്
വേണ്ട സമയത്ത്
ഉപകാരപ്പെടാതെ പോയ
അറിവ് ......

കുലമേത് പൈതൃകമേത്
എന്ന ചോദ്യത്തിന് മുന്നിൽ
താഴ്ന്നു പോയ തല
ഉയർത്തിപ്പിടിച്ച്‌
സ്വന്തം രാജ്യം പകുത്തു നല്‍കി
രാജാവായി വാഴിക്കുമ്പോൾ
സുയോധനാ ,
അദൃശ്യമായ പൊൻചരടിനാൽ
ബന്ധിക്കപ്പെട്ട
കളങ്കമറ്റസൗഹൃദം
നമുക്ക് സ്വന്തമാവുകയായിരുന്നു ...

ജന്മനാ വരമായി കിട്ടിയ
കവച കുണ്ഡലങ്ങൾ
ചതിപ്രയോഗമാണെന്നറിഞ്ഞിട്ടും
ദാനമായി നൽകിയവൻ
ഞാൻ സൂര്യപുത്രൻ...
എങ്കിലും
സൂതപുത്രനെന്നു
കേൾക്കാൻ
വിധിക്കപ്പെട്ടവൻ.....

അപൂർണ്ണം

പൂത്ത പൊൻ ചെമ്പകചോട്ടിലേയ്ക്കായ്
നേർത്തൊരോർമ്മതൻതൂവൽ പറക്കുന്നു
അവിടെയുണ്ടിപ്പോഴുമാചെമ്പകപ്പൂമരം
നിറമെഴും കാലത്തിൻ സാക്ഷ്യപത്രം ....

ഒരു നിലാച്ചിന്തുപോൽ നീ മുന്നിലെത്തുമ്പോ-
ഴെന്നുള്ളിൽ കണിക്കൊന്ന പൂത്തിരുന്നു
പൂവിൻചുണ്ടിലെ മൗനമെടുത്തു നാം
ചേലുള്ള സ്വപ്‌നങ്ങൾ കോർത്തിരുന്നു

കാല പ്രവാഹത്തിലേറെ വസന്തങ്ങൾ
പൂവിട്ട് കായിട്ട് പോയ്‌ മറഞ്ഞെങ്കിലും
അടരാതെയുള്ളിൽ പതിഞ്ഞു കിടക്കുന്നൊ -
രപൂർണമാം കവിതയായ് നീ മാറിയെങ്കിലും

കാഴ്ചകൾക്കപ്പുറം നിന്നുചിരിക്കുന്ന
നേർത്തൊരു സത്യമായ് നീ മാഞ്ഞുവെങ്കിലും
വെറുതേ ഞാനെന്തിനോ തിരയുകയാണിന്നും
വിരിയാത്തോരോർമ്മതൻമൊട്ടുകളെ .......

2013 ഏപ്രിൽ 12, വെള്ളിയാഴ്‌ച

ബോധി


__________
പ്രിയ സിദ്ധാര്‍ത്ഥാ,
നീ മറന്നുവോ
നിന്‍ കരസ്പര്‍ശത്താല്‍
ധന്യമായ് ത്തീര്‍ന്നോരീ -
ക്കൊച്ചു ബോധിയെ ....

നിന്നിലെ നിന്നെയറിയാ-
നായെത്ര രാപ്പകലുകള്‍ പിന്നിട്ടു
നീയിത്തണലിലേകാകിയായ് ...
ഉരുകിത്തപിച്ച നിന്നുള്‍പ്പൂവിന്‍
നോവുകള്‍ തഴുകിത്തണുപ്പിച്ച തീ -
ച്ചെറുകുളിരല്ലേ...........

പ്രപഞ്ച ചൈതന്യമാകെത്തുടിച്ചു നിന്‍
പ്രകാശ നക്ഷത്രനയനങ്ങളില്‍ .....
നിന്‍ മഹാമൗനത്തിന്നാഴ -
മളക്കാതെ നിന്നു പോയന്നുമീ -
ത്താരകളൊക്കെയും .........

അഴലിന്റെയാഴക്കടലിന്നു -
മപ്പുറമതിരറ്റ ശാന്തിതന്‍
മധുരംനുകര്‍ന്നു നീ ...
ഒടുവിലറിവിന്‍റെയാകാശം നേടി നീ
ചിറകുനീര്‍ത്തിപ്പറന്നകന്നു പോയ്‌ ...

ഇവിടെപ്പടരുന്ന കാറ്റിന്‍റെ
ചുണ്ടില്‍ നീ
കനിവെഴും മന്ദസ്മിതം
കടമായ് കൊടുത്തുവോ ...
ഇവിടെയുതിരുന്ന നിലാവിന്‍
മിഴികള്‍ നിന്‍
കരുണാര്‍ദ്ര നോട്ടത്തിന്‍
കിരണങ്ങള്‍ പേറുന്നു ...
നിന്‍ പദചുംബനങ്ങളേറ്റ മണ്‍തരികള്‍
തങ്ങളില്‍ച്ചൊല്ലുന്നു
നിന്‍ കഥയിപ്പോഴും .....
വ്രണിതമെന്‍ ലോകത്തി -
ന്നമൃതായ് ത്തീര്‍ന്നു നിന്‍
മധുരദീപ്തമാം ചിന്തകളൊക്കെയും ...

എങ്കിലുമിന്നുമെന്‍ മിത്രമേ ചുറ്റിലും
കരിവേഷമാടുന്ന മാനവരും,
വ്യമോഹക്കറ പുരളുന്നസ്വപ്നങ്ങളും,
നുരയുന്ന ദുഃഖക്കടലിനു മീതെ
കരകാണാതലയുന്ന മനുഷ്യകങ്ങളും ...

അലയും മനസുകള്‍ക്കഭയമായ്
നീയെന്നു തിരികെയെത്തുമെന്‍
ധന്യതേ, ചൊല്ലുക........

ഋതുകന്യകമാര്‍നൃത്തംവച്ചിതു -
വഴി പലകുറി വന്നുപോയെങ്കിലും
നിഴല്‍ നീണ്ടു പോകുമീ വഴികളി -
ലെങ്ങും നിന്‍ മൃദുലമാം കാലൊച്ച
കേള്‍പ്പതില്ലെങ്കിലും
ഒടുവിലൊരന്തിക്കു നീ വന്നു ചേക്കേറു -
മെന്നൊരുള്‍വിളിയുമായ് ഞാന്‍
കാതോര്‍ത്തു നില്‍ക്കുന്നു ............

ഓർമ്മകളിൽ ..



"ഉപ്പിട്ടിത്തിരി കഞ്ഞോളം "... ഉറക്കച്ചടവും കൊണ്ട് കണ്ണും തിരുമ്മി എഴുന്നേറ്റു വന്നപ്പോൾ കേട്ടതാണ് .. 
അടുക്കള മുറ്റത്തു നിന്നാണ് ചോദ്യം ..ചോദിക്കുന്നത് എൻറെ അമ്മയോടും .. എന്താണ് ഈ കഞ്ഞോളം ?
കൌതുകത്തോടെ ഞാൻ നോക്കി .. സ്പ്രിംഗ് പോലെ ചുരുണ്ട് ചെമ്പിച്ച തലമുടിയും കുറുകിയ കണ്ണുകളുമുള്ള 
ഒരു കുട്ടി .. അമ്മ ഒരു പാത്രത്തിൽ കഞ്ഞിവെള്ളം കൊണ്ട് കൊടുത്തപ്പോഴാണ്‌ കഞ്ഞോളം  എന്താണെന്നു 
മനസിലായത്   സ്വാദോടെ  അവനതു കുടിക്കുന്നു..  കഞ്ഞിവെള്ളത്തിനു ഇത്രയും സ്വാദോ ?
തെല്ലൊരു സംശയത്തോടെ ഞാൻ നിന്നു. പിന്നീടുള്ള ദിവസങ്ങളിലും കഞ്ഞോളം കുടിക്കാൻ അവൻ വന്നു. പറമ്പിൽ  പുല്ലരിയാൻ വരുന്നവരുടെ മോനാണ് .. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായത് 
ഓലപ്പംബരവും ഓലപ്പന്തും പച്ചയും മഷിത്തണ്ടുമൊക്കെ അവൻ എനിക്കായി കൊണ്ടുവരും ..ഒരു ഏഴുവയസു കാരിക്ക് അതൊക്കെ വളരെ വിലപ്പെട്ടതാണെന്ന് അവനറിയാമായിരുന്നിരിക്കണം .. 
നീയെന്താ സ്കൂളിൽ വരാത്തത് എന്ന  എന്റെ ചോദ്യത്തിന് അവൻ മറുപടിയൊന്നും തന്നില്ല .. ചിലപ്പോൾ 
സ്കൂളിൽ പോകാനിഷ്ടമില്ലായിരിക്കും എന്ന് ഞാൻ കരുതി . എന്നാൽ കാര്യം അതല്ല ,അവനു ഇടയ്ക്കിടെ അപസ്മാരം വരാറുണ്ടെന്നും അതാണ് സ്കൂളിൽ വിടാത്തതെന്നും അവന്റെ അമ്മ എന്റെ അമ്മയോട് ഒരിക്കൽ പറയുന്നത് കേട്ടു..  പഠിക്കുന്നില്ലെങ്കിലും അവനൊരു നല്ല കൂട്ടുകാരനാണെന്നെനിക്കു തോന്നി . കാരണം അവൻ ചക്കര മാവിലെ മാമ്പഴങ്ങൾ എറിഞ്ഞിടുമ്പോൾ കൂടുതലും എനിക്കാണ് തരാറുള്ളത് . പിന്നെ തുമ്പിയെക്കൊണ്ട് 
കല്ലെടുപ്പിക്കുക ,അണ്ണാൻ കുഞ്ഞിന്റെ വാലിൽ പിടിച്ചുവലിക്കുക ,കാക്കക്കൂട്ടിൽ കല്ലെറിയുക തുടങ്ങിയ എൻറെ കുറുമ്പുകൾക്കും കുസൃതികൾക്കും കൂട്ട് നില്ക്കുകയും ചെയ്യും. എന്നോട് വഴക്കിടാറുമില്ല . അങ്ങനെയിരിക്കെ അവൻ വരാതായി ... അവൻറെ അമ്മയും വന്നില്ല ..എന്തായിരിക്കും കാരണം ... എൻറെ കൊച്ചു തല പുകഞ്ഞു .കുറെ നാൾ ആ കുഞ്ഞു നൊമ്പരം മനസ്സിൽ തറഞ്ഞു കിടന്നു. . പിന്നൊരിക്കൽ  അമ്മ പറഞ്ഞു .. അമ്പലക്കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ അപസ്മാരം വന്ന് അവൻ ................ 
വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും അത് വഴി കടന്നുപോവുമ്പോഴൊക്കെ ഓർമ്മകളുടെ അങ്ങേഅറ്റത്തുനിന്നും 
കണ്‍ കോണുകളെ നനയിച്ചുകൊണ്ട്‌ അവൻ കടന്നു വരാറുണ്ട് ... 

2013 ഏപ്രിൽ 10, ബുധനാഴ്‌ച

കാലം

കാലം വിശ്വസ്തനായ
വഴികാട്ടിയെപ്പോലെ
മുന്നിൽ ‍ നടന്നിട്ടും
അവധൂതന്മാർ ആവർത്തിച്ചിട്ടും
എന്തിനാണ് നീ നിൻറെ
കാഴ്ച്ചയുടെ ജാലകങ്ങൾ
പിറകോട്ടു തുറക്കുന്നത് .....

നീ ആത്മാവിനാൽ
നേടിയതൊക്കെയും
മരണത്തിനുപോലും
കീഴ്പ്പെടുത്താനാവാത്തത് .....

2013 ഏപ്രിൽ 9, ചൊവ്വാഴ്ച

മഴ

_____മഴ

മണ്ണിൻറെ വരണ്ട മനസിൽ
അമൃതിൻ തുള്ളികളായ്
പെയ്തിറങ്ങുന്നു മഴ ...
ആകാശ ത്തെയും
ഭൂമിയെയും
ബന്ധിപ്പിക്കുകയാണോ
മഴനൂലുകൾ .....
മാമ്പൂ മണക്കുന്ന
നാട്ടിലേയ്ക്ക് ഈ മഴത്തുള്ളികൾ
എന്നെ കൈ പിടിക്കുന്നു
മഴയോടൊപ്പം
ആടിയുലഞ്ഞ് വരുന്ന
കാറ്റ് തന്നു പോയ
നാട്ടു മാമ്പഴങ്ങൾ .....
പുഴയുടെ മാറിൽ ചിതറി വീണ
മഴത്തുള്ളികളെ നോക്കിച്ചിരിച്ച
കൌമാരത്തിനുമപ്പുറം
പാവാടത്തുമ്പിൽ
ഇലഞ്ഞിപ്പൂക്കൾ
പെറുക്കിയെടുത്ത്
മാല കോർത്തിരുന്ന
ബാല്യ നിഷ്കളങ്കതയുടെ
നാളുകളിലാണ്
മഴ ഒരു ലഹരിയായ്
മനസ്സിൽ പടർന്നത് ..

2013 ഏപ്രിൽ 5, വെള്ളിയാഴ്‌ച

നക്ഷത്രങ്ങള്‍ മോഹിക്കുന്നത് ..

നക്ഷത്രങ്ങള്‍ മോഹിക്കുന്നത് ..

പുനര്‍ജന്മമെന്ന ഒന്നുണ്ടെങ്കില്‍
എനിക്കും
അമ്മക്കുളിരില്‍ മുഖം പൂഴ്ത്തുന്ന
വര്‍ണ്ണപ്പീലിത്തുണ്ടായി ജനിക്കണം ...

അച്ഛന്‍റെ കൈവിരല്‍ത്തുമ്പിലെ
സുരക്ഷിതസമൃദ്ധിയിലൊതുങ്ങണമെനിക്ക് ,
കുഞ്ഞുകൌതുകങ്ങളെ നെഞ്ചോടു ചേര്‍ത്ത് ,
വാഴക്കുടപ്പനിലെ തേന്‍ നുകര്‍ന്ന് ,
പുഴമനസ് രാകിമിനുക്കിയെടുക്കുന്ന
വെള്ളാരം കല്ലിനൊപ്പം
മുങ്ങാംകുഴിയിട്ട് ............

നിലാവ് കൈവച്ച ജമന്തിപ്പാടങ്ങളില്‍
അലസമായിപ്പടര്‍ന്നു താളം പഠിക്കുന്ന
കാറ്റോടു ചേര്‍ന്ന്
പൂക്കളുടെ ഗന്ധം മുത്തിയെടുത്ത് ,
ആകാശത്ത്‌ അദൃശ്യ ചിത്രങ്ങ-
ളെഴുതിമായ്ക്കുന്ന പൂമരച്ചുണ്ടുകളില്‍
സ്വപ്നങ്ങളുടെ പളുങ്കുമണികള്‍
കോര്‍ത്തുവയ്ക്കണം ........

കര്‍പ്പൂര ഗന്ധമുള്ള കനക സന്ധ്യകളില്‍
പ്രണയിനിയുടെ മിഴിത്തിളക്കത്തിന്റെ
കരുതലില്‍
തിരമാലകളെ കേട്ടിരിക്കണം .....

ഒടുവില്‍
അതിരെഴാത്ത മോഹങ്ങളുടെയും
അവ്യക്ത ദുഖങ്ങളുടെയും
അകമ്പടിയോടെ
മണ്ണിന്‍റെ മടിയില്‍ ലയിച്ച്
വീണ്ടുമൊരു നക്ഷത്രമായി .......______

സമാന്തരങ്ങള്‍

സമാന്തരങ്ങള്‍

വളഞ്ഞു പുളഞ്ഞും
ചിലപ്പോള്‍ നിവര്‍ന്നും
കൈയെത്തിയാല്‍ തൊടാമെന്ന്
വ്യമോഹിപ്പിച്ചും
റെയില്‍പ്പാത പോലെ
നാം സമരേഖകള്‍ ......

വാളും ചിലമ്പുമെടുത്തു വന്ന
കാലത്തിന്റെ
വെളിച്ചപ്പാട് തുള്ളലില്‍
ചിതറിപ്പോയ മഞ്ചാടി മണികള്‍ ..

നിന്റെ അസാന്നിധ്യത്തില്‍
പിന്നിട്ട സന്ധ്യകള്‍ ..
എന്റെ ചുമര്‍ചിത്രങ്ങളിലെ
നിഴലുകളിലേയ്ക്കൊതുങ്ങി
നിന്റെ മൌനം ....

ഇടനേരങ്ങളില്‍
ഒച്ചയില്ലാതെ വന്ന
ഓര്‍മ്മകളില്‍
നീയൊരു
കടങ്കഥയായി ...........

ഇന്ന്
തൂവല്‍ മിനുക്കമുള്ള
നനുത്ത മൂടല്‍ മഞ്ഞ്
മണ്ണിനെ പൊതിയുമ്പോള്‍ ,
കാറ്റ് കടഞ്ഞെടുത്ത
മെലിഞ്ഞ വേനല്‍ മേഘങ്ങളുടെ
ലാഘവത്തോടെ
മനസ് തളിര്‍ക്കുന്ന
ഈ പുലര്‍ കാലത്ത്
പൂവായ പൂവൊക്കെ
സാക്ഷിയാക്കി
ഞാനറിയുന്നു
ചിപ്പിക്കുള്ളില്‍ വീണ്
കാലപ്പകര്‍ച്ച കൊണ്ട്
മുത്തായി തീരുന്ന
നീര്‍കണിക പോലെ
നീയെന്‍റെ ഉള്ളിന്‍റെയുള്ളില്‍
ഭദ്രമായിരുപ്പുണ്ട് .______

കോമാളി

കോമാളി

മഞ്ഞിന്‍റെ നീണ്ട് മെലിഞ്ഞ
മൂര്‍ച്ചയുള്ള വേരുകള്‍
അസ്ഥി തുളച്ച് കയറുമ്പോഴും
പറയാന്‍ മറന്ന വാക്കുകളുടെ
തേങ്ങലുകള്‍ ഒതുങ്ങിയ ചുണ്ടുകള്‍
കൂര്‍ത്തിരുന്നു..........

വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത
എന്തൊക്കെയോ ശബ്ദങ്ങള്‍
കേള്‍ക്കുന്നുണ്ട് ചുറ്റിനും .......

പറഞ്ഞറിയിക്കാനാവാത്ത
ഒരു സുരക്ഷിതത്വം തോന്നുന്നുണ്ട് ........
ഞാന്‍ വീണ്ടും
അമ്മയിലേയ്ക്ക് ചുരുണ്ടുകൂടിയോ ...

വായുവില്‍ ഒഴുകി നടക്കുന്നത് പോലെ...
കിളികളോടൊപ്പം
വായുവില്‍ പറക്കുകയാണോ ...
പക്ഷെ , ചിറകുകള്‍
നീര്‍ത്താന്‍ പറ്റുന്നില്ലല്ലോ ..

അശാന്തിയുടെ ആത്മാവുകള്‍
കുരുങ്ങി കിടക്കുന്ന
ശാന്തികവാടത്തിനു മുന്നിലെ
മുള്‍പ്പടര്‍പ്പുകള്‍ അല്ലെ
അവിടെ കാണുന്നത് ....

നീയായിരുന്നു... അല്ലെ ....
അല്ലേലും ഔചിത്യബോധം
തീരെയില്ല നിനക്ക് ...
എപ്പോ ,എവിടെവച്ച്
എങ്ങനെ വരണമെന്ന്
നിനക്കൊരിക്കലും അറിയില്ല ...

പതുങ്ങിപ്പതുങ്ങി
കൂടെ നടന്നിട്ട് .......

മുറിഞ്ഞു പോയ സ്വപ്നങ്ങളുടെ
തുമ്പപ്പൂക്കള്‍ പെറുക്കിയെടുത്ത്
പൂക്കളം ഒരുക്കാനുള്ള
തത്രപ്പാടിലായിരുന്നു ഞാന്‍ ...

നിന്നോട് പറഞ്ഞിരുന്നതല്ലേ
സമയമാവുമ്പോ പറയാമെന്ന് ...

എന്നിട്ടും നീയെന്നെ ..

നിഴല്‍പ്പക്ഷി

നിഴല്‍പ്പക്ഷി

ഇരുളിന്‍റെ നീലക്കയത്തിലേയ്ക്കെന്തിനായ് 
ഒരു നിഴല്‍പ്പക്ഷിയായ് മാഞ്ഞു പോയ്‌ നീ ...
ചിറകാര്‍ന്ന ചിന്തകളൊക്കെപ്പകുത്ത നീ 
സ്വപ്നച്ചിറകേറിയെന്തിനു യാത്രയായി ....

വിടരാത്ത മൊട്ടിന്റെയോര്‍മ്മകളെന്തിന്
വിറകൊള്ളും താരക നോക്കി നില്‍പ്പൂ
പിടയുന്നുണ്ടാര്‍ദ്ര നിലാവിന്റെ കൈകളില്‍
ഒരു മൌന ഗീതത്തിന്‍ സ്വപ്നജ്വാല
അടരുന്ന നിമിഷങ്ങളൊക്കെപ്പറയും
നീ പറയാതെപോയൊരാ ജീവഗാഥ ...

കാലമിന്നെന്നെയും കൊണ്ടു പോവുന്നു
കാര്‍മേഘമൌനത്തിന്‍ തീരങ്ങളില്‍

കനവുകള്‍ കാണാന്‍ മറന്നൊരെന്‍ ഹൃദയത്തില്‍
കനല്‍ സൂചി വരയുന്ന നേരങ്ങളില്‍
പടരുന്നു നീയെന്നൊരേകനക്ഷത്രമായ്
തുടികൊള്ളുമാത്മാവിന്നാകാശത്തില്‍ !!!

മൗനം

മൗനം 

മൗനത്തിന്റെ 
മായാ വലയത്തിലാണ് 
എല്ലായ്പ്പോഴും 
മനുഷ്യര്‍ ....

ആകാശത്തിന്‍റെ അനന്തമായ ,
അലയാഴിയുടെ അഗാധമായ ,
കാലത്തിന്‍റെ അനാദിയായ 
മൗനം ....

സൂര്യന്‍റെ കത്തുന്ന ,
കൊടുമുടികളുടെ ഗാംഭീര്യമുള്ള ,
മഞ്ഞിന്‍റെ കുളിര്‍മ്മയുള്ള
മൗനം ...

നിലാവിന്‍റെ മധുരമുള്ള ,
പൂവിന്‍റെ ശാലീനമായ ,
മനസ്സിന്‍റെ തിരിച്ചറിയാനാവാത്ത
മൗനം ...

മണ്ണിന്‍റെ മഹാമൗനം ......

ഇവയെല്ലാം ചേര്‍ന്ന്
നിനച്ചിരിക്കാത്ത
ഒരു നിമിഷത്തില്‍
സംസാരിക്കാന്‍ തുടങ്ങിയാല്‍ ..........

:-

പൂത്തിലഞ്ഞിച്ചോട്ടിലേയ്ക്കെന്തിനോ
നേർത്തൊരോർമ്മതൻ തൂവൽ പറക്കുന്നു.....

പ്രത്യയ ശാസ്ത്രം

പ്രത്യയ ശാസ്ത്രം
മുഖമുടഞ്ഞവരുടെ
സ്വപ്നങ്ങളുടെ
മിഴിനീരുറഞ്ഞ
ശംഖിനാൽ 
കാഹളം മുഴക്കുന്ന
ആൾദൈവങ്ങൾ ....

വിശക്കുന്നവൻറെ 
നീതിബോധം
ഏതു തത്ത്വസംഹിതയിൽ
ഒതുങ്ങി നിൽക്കും ..

വില കുറയുന്നത്
പ്രത്യയ ശാസ്ത്രങ്ങൾക്കും
ആട്ടിൻതോലിനും
പിന്നെ
മനുഷ്യനും .....

ഭരിക്കുന്നവരുടെ
നീതിശാസ്ത്രം
എന്നും എവിടെയും
ഒന്നു തന്നെ ..........

കടല്‍ കാറ്റ് പുഴയുടെ കാതില്‍ പറഞ്ഞത്

കടല്‍ കാറ്റ് പുഴയുടെ കാതില്‍
പറഞ്ഞത് ..............

എന്നായാലും നീ അനന്തമായ
സാഗരത്തില്‍ ലയിക്കാനുള്ളതാണ്
നീ നേര്‍ത്തു നേര്‍ത്തു
തരിശാകാതെ
അതില്‍ ലയിക്കണം ..

നിന്നിലെ
ഒരു ജലകണമായിരിക്കാം
തിരുവാതിരനക്ഷത്രം
തീക്കട്ട പോലെ ജ്വലിക്കുന്ന
രാവുകളിലൊന്നില്‍ ,
ചിപ്പിക്കുള്ളില്‍ വീണ്
വിലമതിക്കാനാവാത്ത
മുത്തായി മാറുന്നത്

പ്രണയ നെല്ലിക്ക

പ്രണയ നെല്ലിക്ക 

പ്രണയത്തിനും 
നെല്ലിക്കയ്ക്കും 
സമാനസ്വഭാവങ്ങളാണ് 
തല തിരിഞ്ഞാണെങ്കിലും ....

നെല്ലിക്ക 
കയ്ക്കും 
പുളിക്കും 
മധുരിക്കും ...

പ്രണയം
മധുരിക്കും
പുളിക്കും
കയ്ക്കും .....

താളം

 താളം 

നിറയൂ നിലാവായ് 
നിറയൂ വസന്തമായ്‌ 
നിറയൂ നീയെൻ 
നിശ്വാസ താളമായ് ..
നിറവാർന്ന സന്ധ്യകൾ 
പനിനീർക്കിനാവുകൾ 
ഒഴുകാം നമുക്കൊന്നായൊ -
യൊഴുകാമൊരു രാഗമായ് ...
പ്രണയാർദ്ര മോഹനം
തിരയുന്നു നിന്നെ ഞാൻ
ശ്രുതി മീട്ടും സ്വരമായ്
വരിക നീ ചാരുതേ ............

മരണം ...

മരണം ... ഔചിത്യബോധം തീരെയില്ലാത്ത കോമാളി ..
ഏതിരുട്ടിലും നമ്മുടെ കൂടെയുള്ള നിഴൽ ..പതുങ്ങിപ്പതുങ്ങി കൂടെ നടക്കും ...സുഖദുഖങ്ങളുടെ കയറ്റിറക്കങ്ങളിലും ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരി ...എവിടെവച്ച് എങ്ങനെ വരണമെന്നറിയാത്ത കോമാളി ..

ഇഷ്ടം

ഇഷ്ടം

ഇഷ്ടമാണെനിക്കിഷ്ടമാണെൻറെ 
മുറ്റത്തെ പൂമരച്ചില്ലയിൽ 
ചേർന്നിരുന്നു പാടും കിളികളെ ..

ദൂരെയെങ്ങോ പൂക്കും കിനാവിൻറെ 
നേർത്ത ഗന്ധം പകർന്നു പോം കാറ്റിനെ 
സാന്ത്വനത്തിൻ മൃദുമന്ത്രമോതുന്ന 
സൌമ്യമോലും പുഴതന്നോളങ്ങളെ 

വർണമേളങ്ങൾ വാരി പുതയ്ക്കുന്ന
പൊൻപളുങ്ക് ശലഭങ്ങളെയും
കുഞ്ഞു പൂക്കളെ യുമ്മവച്ചുറക്കുന്ന
ആർദ്രനീലനിലാവിനെയും
സാന്ദ്രനീലിമ നെഞ്ചിൽ തുടിക്കുന്ന
സാഗരത്തിൻ നിശബ്ദ സംഗീതത്തെയും

നിൻറെ കണ്ണിലെനിക്കു മാത്രമായ്
ചിമ്മി നില്ക്കും താരങ്ങളെയും ....

കയ്യൊപ്പ്

കയ്യൊപ്പ് 

ഓർമ്മകളുടെ
തടവറയിൽ നിന്നും
വിലങ്ങ് പൊട്ടിച്ചുണർന്ന
ഒരു മന്ദഹാസത്തിൻറെ 
കയ്യൊപ്പിൽ 
മുഖമമർത്തുമ്പോൾ 
ഉൾക്കടലിൻറെ 
നിശബ്ദ സംഗീതം
ഞാനറിയുന്നുണ്ട് .......

ജീവിതത്തിൻറെ
രസതന്ത്രം മെനയുന്നതിനിടയിൽ
പിന്നിട്ട വഴികളിലെവിടെയോ വച്ച്
മറന്നുപോയ മന്ദഹാസം ...

അകലെയെവിടെയോ
ഇരുളടഞ്ഞ ദ്വീപിലേയ്ക്ക്
അലസമായി പോയ
കാറ്റിനൊപ്പം
ആ മന്ദഹാസത്തിൻറെതിരികളും
മറഞ്ഞു പോയി....